വാഷിംഗ്ടൺ : യു.എസിലെ മുൻ സെനറ്ററും ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന ജോ ലീബർമാൻ (82) അന്തരിച്ചു. ന്യൂയോർക്കിലെ ബ്രോൺക്സിലുള്ള വസതിയിൽ വീണു പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. 2000ത്തിലെ പ്രസിഡൻഷ്യൽ ഇലക്ഷനിലാണ് ലീബർമാൻ വൈസ് പ്രസിഡന്റ് നോമിനിയായത്. അൽ ഗോർ ആയിരുന്നു അന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. എന്നാൽ ജയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ജോർജ് ഡബ്ല്യു. ബുഷിനായിരുന്നു. 2004ൽ ലീബർമാൻ പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷനായി രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല. 1989 മുതൽ 2013 വരെ കനെറ്റിക്കട്ടിൽ നിന്നുള്ള സെനറ്റ് അംഗമായി. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം കനെറ്റിക്കട്ട് അറ്റോർണി ജനറൽ പദവിയും വഹിച്ചിട്ടുണ്ട്. ബെറ്റി ഹാസ് ആണ് ആദ്യ ഭാര്യ (1965-1981). ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ബെറ്റിയുമായി വേർപിരിഞ്ഞ ശേഷം 1982ൽ ഹഡാസാ ഫ്രെയ്‌ലിചിനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകളുണ്ട്. ലീബർമാന്റെ സംസ്കാരം ഇന്ന് ജന്മദേശമായ കനെറ്റിക്കട്ടിലെ സ്റ്റാംഫോർഡിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |