ആലപ്പുഴ: "സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം,
സ്നേഹത്താൽ വൃദ്ധിതേടുന്നു
സ്നേഹംതാൻ ശക്തി ജഗത്തിൽ" എന്നെഴുതിയ മലയാളിയുടെ സ്നേഹഗായകൻ കുമാരനാശാന്റെ സ്മരണകൾ ഉണർത്തുന്ന പല്ലന കുമാര കോടിയിലെ സ്മൃതി കുടീരത്തിൽ എത്തുമ്പോൾ കെ സി വേണുഗോപാൽ നിശബ്ദനായിരുന്നു. ജാതിക്കും മതത്തിനും എതിരെ തന്റെ തൂലികയിലൂടെ നിരവധി കവിതകൾ മലയാളിക്ക് നൽകിയ മഹാകവിയോട് രാജ്യത്ത് ഇപ്പോൾ നടമാടുന്നത് ജാതിയും മതവുമാണെന്ന് കെ സി മന്ത്രിച്ചു. ഇതിൽ നിന്നും മോചനം ലഭിക്കാനുള്ള പോരാട്ട വഴികളിൽ കരുത്താർജിക്കാനുള്ള സന്ദർശനം കൂടി ആയി പല്ലനയിലേത്.
കവിതകളെയും പാട്ടുകളെയും ഏറെ സ്നേഹിക്കുന്ന കെ സി സ്മൃതി കുടീരത്തിൽ പ്രാർത്ഥിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് ആശാന്റെ പ്രതിമയിൽ ഹാരം അണിയിച്ചു. ആശാന്റെ സ്മരണകളുടെ നൂറാം വാർഷികം ആചരിക്കുന്ന വേളയിൽ അതിൻ്റെ പ്രധാന്യം ഉൾക്കൊണ്ടു കൊണ്ടായിരുന്നു കെ.സിയുടെ സന്ദർശനം. 'പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം' എന്നു പറഞ്ഞ കുമാരനാശാന്റെ വരികൾ മനസ്സിൽ ഒന്ന് കൂടി ഊട്ടി ഉറപ്പിച്ചാണ് കെ സി സ്മൃതി കുടീരത്തിന്റെ പടികൾ ഇറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |