തൊടുപുഴ: മണ്ണ്, മണൽ മാഫിയയുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ഉത്തരവായി. കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ.എ. അബിയെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാധിത്വ പിരിച്ചുവിട്ടത്.
അബി കരിമണ്ണൂർ എസ്.എച്ച്.ഒയുടെ ചുമതലയിൽ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സംഭവം. കരിമണ്ണൂരിൽ ഇയാളുടെ സഹോദരൻ ജമാലിന്റെ പേരിലുള്ള സ്ഥലത്ത് വീട് നിർമ്മിക്കാനായി മണ്ണെടുക്കാൻ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവിൽ വൻതോതിൽ മണ്ണ് ഖനനം ചെയ്ത് വിൽക്കുകയും നെൽപാടമടക്കം നികത്താൻ ഉപയോഗിക്കുകയും ചെയ്തു. കുന്നിടിച്ച് മണ്ണ് വിൽപ്പന നടത്തിയ കേസിൽ ഉടമയ്ക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പ് 16 ലക്ഷം പിഴയിട്ടിരുന്നു. മണ്ണ് നീക്കം ചെയ്യാൻ ഉപയോഗിച്ച ടിപ്പർ ലോറികളും ജെ.സി.ബിയും അബിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു.
തൊടുപുഴ ഡിവൈ.എസ്.പിയായിരുന്ന എം.ആർ. മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏപ്രിൽ മാസത്തിലാണ് ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ നേരിട്ടെത്തി കേസ് പിടികൂടിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ ഡ്രൈവർമാർ നിരന്തരം അബിയുമായി ബന്ധപ്പെട്ടിരുന്നതായും ഇയാൾ സ്ഥലത്ത് പതിവായി എത്തിയിരുന്നതായും വിവരം ലഭിച്ചു. ഇതോടെ ഇയാളെ ജില്ലാ പൊലീസ് മേധാവി അടിമാലിയിലേക്കും പിന്നീട് കഞ്ഞിക്കുഴിയ്ക്കും സ്ഥലം മാറ്റി. പിന്നാലെ ഇടുക്കി ഡി.സി.ആർ.ബി ഡിവൈ.എസ്.പിയ്ക്ക് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിരിച്ചുവിടാതിരിക്കാനായി കഴിഞ്ഞ ഒക്ടോബറിൽ വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് നിലവിലെ ഉത്തരവ്. 30 വർഷത്തെ അബിയുടെ സർവീസ് കാലയളവിൽ തൊടുപുഴ കേന്ദ്രീകരിച്ചാണ് അധികവും ജോലി ചെയ്തതെന്നും ഈ സമയത്തെല്ലാം മണൽ മാഫിയയുമാ ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |