ഏറ്റുമാനൂർ : മൂല്യാധിഷ്ഠിത മാദ്ധ്യമപ്രവർത്തനമാണ് കേരളകൗമുദിയുടെ മുഖമുദ്രയെന്ന് ഗോവ ഗവർണ്ണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഏറ്റുമാനൂർ ഗ്രാന്റ് അരീന ഓഡിറ്റോറിയത്തിൽ കേരള കൗമുദി കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച 113ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രമുറങ്ങുന്ന മഹാപ്രസ്ഥാനമാണിത്. ഈ വ്യത്യസ്തതയാണ് മറ്റ് പത്രങ്ങളെ അപേക്ഷിച്ച് കേരളകൗമുദിയ്ക്കുള്ള മഹത്വം. മാദ്ധ്യമരംഗം ഏറ്റവും വലിയ മത്സരങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്. വർത്തമാന പത്രങ്ങൾ വായിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്നത് ശുഭസൂചനയാണ്. വികസനകാര്യങ്ങളിൽ രാഷ്ട്രീയം ഒഴിവാക്കി എല്ലാവരും ഒന്നിച്ചുനിൽക്കണം. കേരളത്തിൽ ഇങ്ങനെ ഒന്നിച്ചുനിൽക്കേണ്ട അനിവാര്യമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചനീചത്വങ്ങൾ, തീണ്ടൽ, തൊടീൽ തുടങ്ങിയ സാമൂഹിക അടിച്ചമർത്തലുകൾക്കെതിരെ തൂലിക പടവാളാക്കിയ കേരളകൗമുദി കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
സംഘടനാ നേതൃത്വത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേരള കൗമുദിയുടെ ആദരവേറ്റുവാങ്ങി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖപ്രഭാഷണം നടത്തി. കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക ലേഖകൻ വി. ജയകുമാർ സ്വാഗതവും, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. തുടർന്ന് ജാസി ഗിഫ്റ്റിന്റെ സംഗീതനിശ അരങ്ങേറി.
എസ്.എൻ.ഡി.പി യോഗത്തെ പിടിച്ചുനിറുത്തുന്നത് കേരള കൗമുദി : വെള്ളാപ്പള്ളി
നിരവധി വെല്ലുവിളികൾ സംഘടനയ്‌ക്കെതിരെയും തനിക്കെതിരെയും ഉയരുമ്പോൾ അവയെല്ലാം തടഞ്ഞുനിറുത്തി തനിക്കും സംഘടനയ്ക്കും പുത്തൻ ഉണർവേകുന്നത് കേരള കൗമുദിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആത്മീയ അടിത്തറയിൽ നിന്നുകൊണ്ട് ഭൗതിക വളർച്ചയുണ്ടാക്കാൻ താൻ നടത്തുന്ന ശ്രമങ്ങൾക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്നത് കേരള കൗമുദിയാണ്. ചില സമ്പന്നർ സംഘടനയ്‌ക്കെതിരെ ഒളിപ്രവർത്തനം നടത്തുകയാണ്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നങ്ങൾ തീർക്കാൻ താനെന്നും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |