ആലപ്പുഴ : മൂന്ന് ദശകങ്ങളായി സമുദായാംഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ,സാമ്പത്തിക പുരോഗതിക്കുമായി വലിയ ദൗത്യമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിറവേറ്റുന്നതെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു.
സമുദായത്തിന്റെ അഭിമാനം വീണ്ടെടുക്കാനും ഈഴവൻ എന്ന നിലയിൽ അഭിമാനിക്കാനും പ്രാപ്തമാക്കിയതാണ് വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും ശ്രേഷ്‌ഠമായ സംഭാവന. അതേസമയം, യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇപ്പോഴും നേരിടുന്ന വലിയ വെല്ലുവിളി സമുദായത്തിന്റെ ഐക്യം ശക്തമാക്കുകയാണെന്നും ഗുരുദേവനെ ഉദ്ധരിച്ച് ദീപു രവി പറഞ്ഞു.
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച, കേരളകൗമുദിയുടെ 113-ാം ജന്മവാർഷിക ആഘോഷത്തിലും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലും അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗം രൂപീകരിച്ച ശേഷം ഈഴവർക്കിടയിൽ ഒരു ഐക്യം ഉണ്ടായതിനെ പറ്റി ഗുരുദേവനോട് ഒരു ഭക്തൻ പറഞ്ഞു. ഗുരുവേ, ഈഴവർക്കിടയിൽ ഒരു ഇളക്കമൊക്കെ കാണുന്നുണ്ട് ! ഗുരു ഒന്നു പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു, ശരിയാണ് ! കടപ്പുറത്തെ മണൽത്തരികളുടെ ഒരുമയാണ് ഈഴവർക്ക്. ഒന്ന് മറ്റൊന്നിനോട് ചേരാതെയുള്ള ഇളക്കം!
ഐക്യമുണ്ടാകാൻ സമുദായത്തിലെ ഓരോരുത്തരും സ്വയം വിചാരിക്കണമെന്ന് ദീപു രവി പറഞ്ഞു. അതിന്,മറ്രുചില സമുദായങ്ങൾ ഒരുമയോടെ നിന്ന് വിളവെടുക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഓർത്താൽ മതി.
1996ൽ പ്രതിസന്ധി ഘട്ടത്തിലാണ് വെള്ളാപ്പള്ളി യോഗത്തിന്റെ അധികാരത്തിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ടു യോഗമെന്ന കപ്പലിനെ തിരമാലകൾക്കു മീതെ ഉറപ്പിച്ചുനിറുത്തി. യോഗത്തെ രാഷ്ട്രീയമായി അവഗണിക്കാനാകാത്ത മഹാശക്തിയാക്കി മാറ്റി.
അദ്ദേഹം അമരക്കാരനാകുമ്പോൾ യോഗത്തിനും ട്രസ്റ്റിനും കീഴിലുള്ള സ്‌കൂളുകളും കോളേജുകളും 42ആയിരുന്നു. ഇപ്പോൾ 130 ആയി. ഒരു ലോ കോളേജും നഴ്‌സിംഗ് കോളേജും പാരാ മെഡിക്കൽ സ്ഥാപനവും ഉൾപ്പെടെ പുതിയ 33 വിദ്യാഭ്യാസ കേന്ദ്രങ്ങൾ. കൊല്ലത്തെ ശങ്കേഴ്‌സ് മെഡിക്കൽ ഇൻസ്റ്റിറ്ര്യൂട്ട് പ്രമുഖ ചികിത്സാകേന്ദ്രമായി. സിവിൽ സർവീസ് പരിശീലനം ഉൾപ്പെടെ പുതിയ വിദ്യാഭ്യാസ സംരംഭങ്ങൾക്കു തുടക്കമിട്ടു. സ്ത്രീകളെ സ്വയം പ്രാപ്തരാക്കുന്ന മൈക്രോ ഫിനാൻസ് നടപ്പാക്കി. സ്‌നേഹഭവനം പദ്ധതിയിലൂടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സ്വന്തം വീടുണ്ടായി. 11കോടി മാത്രമായിരുന്ന യോഗത്തിന്റെ വാർഷിക വരുമാനം 148 കോടിയായി.
ഈഴവരുൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ അന്തസും അവസരങ്ങളും വെല്ലുവിളി നേരിട്ടപ്പോഴെല്ലാം വെള്ളാപ്പള്ളി നടേശൻ പോരാളിയായും സംരക്ഷകനായും മുന്നിൽ നിന്നു. 28 വർഷമായി ആ സാരഥ്യം തുടരുന്നതിൽ അദ്ഭുതമില്ല.
1911ൽ കേരളകൗമുദി ജന്മമെടുത്ത നാൾ മുതൽ യോഗത്തെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക കർത്തവ്യമായി ഏറ്റെടുത്തു. യോഗത്തെയും കേരളകൗമുദിയേയും നയിക്കുന്നത് ഗുരുദർശനത്തിന്റെ ഏകജ്വാലയാണ്. 113 വർഷങ്ങളായി നാലുതലമുറകളായി ഞങ്ങൾ ആ കർത്തവ്യം നിശ്ചയദാർഢ്യത്തോടെ നിർവഹിക്കുന്നു. അതിന്റെ ഭാഗമായാണ് നമ്മുടെ കാലഘട്ടത്തിലെ ശ്രേഷ്ഠ സാരഥികളിൽ ഒരാളായ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നതെന്നും ദീപുരവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |