ഹൈദരാബാദ്: വിശാഖപട്ടണത്ത് 17കാരി സുഹൃത്തുക്കളിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്ന് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ അനകപളളി സ്വദേശിയും പോളിടെക്നിക് വിദ്യാർത്ഥിനിയുമായ പെൺകുട്ടിയാണ് മരിച്ചത്. വെളളിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് പെൺകുട്ടി സഹോദരിക്ക് മരണകാരണം അറിയിച്ചുകൊണ്ടുളള മെസേജ് അയച്ചതായി പൊലീസ് അറിയിച്ചു. താൻ കോളേജിലുളള ചില സഹപാഠികളിൽ നിന്ന് ലൈംഗികാതിക്രമം നിരന്തരമായി നേരിട്ടെന്നും സംഭവത്തിൽ പരാതി നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും പെൺകുട്ടി മെസേജിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പരാതിപ്പെട്ടാൽ തന്റെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് സഹപാഠികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി അറിയിച്ചു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുന്നത്. തുടർന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവും ഉണ്ടാകാത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. എന്നാൽ വെളളിയാഴ്ച പുലർച്ചെ 12.50ഓടുകൂടി പെൺകുട്ടി വീട്ടുകാരോട് പരിഭ്രമിക്കണ്ടെന്നും തനിക്ക് ഒന്നുംപറ്റിയിട്ടില്ലെന്നും മെസേജ് ചെയ്യുകയായിരുന്നു.
'താൻ പറയുന്നത് വ്യക്തമായി മനസിലാക്കുക. തന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും തന്നെ നന്നായാണ് വളർത്തിയത്. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. ഒരമ്മയാകാൻ പോകുന്ന ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇഷ്ടപ്പെട്ടത് പഠിക്കണം. മറ്റുളളവർ പറയുന്നത് കേൾക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകണം. എന്നെ പോലെയാകരുത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ. നല്ലൊരു ജീവിതമുണ്ടാകട്ടെ'-പെൺകുട്ടി മെസേജിൽ കുറിച്ചു.
തുടർന്ന് പെൺകുട്ടി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത് പിതാവിനോടാണ്. 'കോളേജിൽ നിന്നുണ്ടായ ദുരനുഭവം അദ്ധ്യാപകരെ അറിയിക്കാൻ സാധിച്ചിരുന്നില്ല. കാരണം പ്രതികൾ തന്റെ ചിത്രങ്ങൾ എടുത്തിരുന്നു. ശേഷം ഭീഷണിയും മുഴക്കിയിരുന്നു. ഞാൻ മാത്രമല്ല ഇത്തരത്തിലുളള പ്രശ്നങ്ങൾ അനുഭവിക്കുന്നത്. മറ്റുളള പെൺകുട്ടികളും ഇരകളാണ്, അവരുടെയും അവസ്ഥയും സമാനമാണ്. ഞങ്ങൾ ഈ വിവരം പൊലീസിൽ അറിയിച്ചാൽ കൂടുതൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ എത്തും. എന്റെ ഈ തീരുമാനത്തിൽ നിങ്ങൾ കുറച്ച് നാൾ സങ്കടപ്പെടും. അതുകഴിഞ്ഞാൽ മറക്കും. പകരം ഞാൻ ജിവിച്ചിരുന്നാൽ വീണ്ടും സങ്കടത്തിന് കാരണമാകും. ചേച്ചി ക്ഷമിക്കണം. ഞാൻ പോകുന്നു'- പെൺകുട്ടി മെസേജിൽ കൂട്ടിച്ചേർത്തു.
മെസേജ് കണ്ടയുടനെ ആത്മഹത്യ ചെയ്യരുതെന്ന് വീട്ടുകാർ തിരികെ അറിയിച്ചെങ്കിലും പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ പിതാവ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അതേസമയം,സംഭവത്തിൽ പ്രതികരണവുമായി കോളേജിലെ പ്രധാന അദ്ധ്യാപകനും രംഗത്തെത്തി. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആൺകുട്ടികൾക്ക് പ്രവേശനമില്ലെന്നും ഞങ്ങൾ വളരെ കൃത്യമായാണ് എല്ലാം നിരീക്ഷിക്കുന്നതെന്നും പ്രധാന അദ്ധ്യാപകൻ പറഞ്ഞു. ഹോസ്റ്റലിലെ വാർഡൻമാർ സ്ത്രീകളാണ്. പെൺകുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കോളേജ് അധികൃതരെയും വിദ്യാർത്ഥികളെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |