കൊച്ചി: മനുഷ്യർക്ക് ഭീഷണിയായ ആക്രമണകാരികളായ വിദേശ നായ്‌ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.
വന്ധ്യംകരണം ചെയ്യുമ്പോൾ നായകൾക്ക് ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നം അടക്കം ചൂണ്ടിക്കാട്ടി നായപ്രേമികളും ഉടമകളും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. കേന്ദ്രസർക്കാരിന്റെ ഉത്തരവ് നേരത്തെ കർണാടക, കൽക്കട്ട ഹൈക്കോടതികളും ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. നായകളുടെ വിൽപനയ്ക്കും ഇറക്കുമതിക്കുമുള്ള നിരോധനം തുടരും.
മാർച്ച് 12നാണ് അപകടകാരികളായ 23 ഇനം വിദേശ നായകളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ വിലക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ തുടങ്ങിയവ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. സങ്കരയിനങ്ങൾക്കും നിരോധനം ബാധകമാണ്. ഡൽഹി ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി, മൃഗസംരക്ഷണ സമിതി എന്നിവയുടെ ശുപാർശ പ്രകാരമാണ് കേന്ദ്രസർക്കാരിന്റെ നടപടി.
നിരോധിക്കപ്പെട്ടവയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ വില്പന ലൈസൻസ് ഉൾപ്പെടെ നൽകുന്നത് തടയണമെന്ന് കാട്ടി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. മനുഷ്യജീവന് സംരക്ഷണം നൽകുക, അപകടകാരികളായ ഇത്തരം നായ്ക്കളുടെ ആക്രമണം തടയുക എന്നിവയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നു.
നിരോധിക്കപ്പെട്ട ഇനങ്ങൾ
പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലീറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കങ്കൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോർനാക് സർപ്ളാനിനാക്, ജാപ്പനീസ് ടോസ അകിത, മാസ്റ്റിഫുകൾ, റോട്ട് വീലർ, ടെറിയറുകൾ, റോഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് നായ്ക്കൾ, കനാരിയോ, അക്ബാഷ്, മോസ്കോ ഗാർഡ്, കേൻ കോർസോ, ബാൻഡോഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |