കാസർകോട്: ചൂരിയിലെ മദ്രസ അദ്ധ്യാപകനായിരുന്ന കർണ്ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) പള്ളിയിലെ താമസ സ്ഥലത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ പോകും. ഒരാഴ്ചയ്ക്കകം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിന് എ.ജിയെ ചുമതലപ്പെടുത്തി.
വിധിപ്പകർപ്പ് പഠിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം. കോടതിവിധി പുറത്തുവന്ന ഉടൻ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളിയും പരാജയവും ആണെന്ന് ആരോപിച്ച് മതസംഘടനകളും രാഷ്ട്രീയ നേതൃത്വവും രംഗത്തുവന്നത് സർക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും കോടതി വിധി പിടിവള്ളിയാക്കി സർക്കാരിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിപ്പകർപ്പിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു. കൃത്യമായ തെളിവുകൾ കൊണ്ട് ഭദ്രമായ കേസിൽ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്.അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിൻ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖിൽ എന്നിവരെ കോടതി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് വിട്ടയച്ചത്. പൊലീസ് നീതിപൂർവ്വകമായ അന്വേഷണം നടത്തിയില്ലെന്നും പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ജഡ്ജി കെ.കെ.ബാലകൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി- എ.ജി കൂടിക്കാഴ്ച
തിരുവനന്തപുരം: റിയാസ് മൗലവി കൊലക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. വേനലവധിക്ക് കോടതി പിരിയും മുമ്പ് അപ്പീൽ നൽകാൻ എ.ജിയോട് മുഖമന്ത്രി നിർദ്ദേശിച്ചു.
റിയാസ് മൗലവി
കേസിൽ അപ്പീൽ
നൽകും: മന്ത്രി രാജീവ്
കൊച്ചി: കാസർകോട് പഴയചുരിയിൽ മദ്രസ അദ്ധ്യാപകൻ റിയാസ് മൗലവിയെ കുത്തിക്കൊന്ന കേസിലെ പ്രതികളെ വെറുതേ വിട്ട ജില്ലാ സെഷൻസ് കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് നിയമ മന്ത്രി പി. രാജീവ്. ആഭ്യന്തരവകുപ്പും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനും ഇതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വിധി ഒറ്റനോട്ടത്തിൽ അസാധാരണവും തെറ്റായ സന്ദേശം നൽകുന്നതുമാണ്. പ്രോസിക്യൂഷൻ ശരിയായ രീതിയിലാണ് ഇടപെട്ടത്. ശിക്ഷിക്കാൻ ആവശ്യമായ തെളിവുകൾ ഉണ്ടായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടി. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കി. പ്രതികൾ പോലും ഉന്നയിക്കാത്ത കാര്യങ്ങൾ കോടതിവിധിയുടെ ഭാഗമായത് അസാധാരണമാണ്. പ്രോസിക്യൂഷൻ ശരിയായ രീതിയിലാണ് ഇടപെട്ടതെന്ന് റിയാസ് മൗലവിയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രതികരിച്ചിട്ടുണ്ട്. വിചാരണ നടക്കുമ്പോൾ ഏഴു വർഷം പ്രതികളെ ജയിലിലിടാനായത് ചെറിയ കാര്യമല്ല. കേസിൽ പൊലീസ് സ്വീകരിച്ച കർക്കശ നിലപാട് കാസർകോട് ജില്ലയിൽ വർഗീയ സംഘർഷങ്ങൾ തടയാൻ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൗലവി വധക്കേസ്:
മുഖ്യമന്ത്രി
പ്രതികരിക്കണം- ഹസൻ
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന് കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ നിലനിൽക്കുന്ന രഹസ്യ ബാന്ധവത്തിൽ സംഘപരിവാറുമായി തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായാണോ പ്രതികളെ വിട്ടയയ്ക്കാൻ ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |