കുമ്പള: വിവിധ വീടുകളിൽ ഈസ്റ്റർ ആശംസകൾ കൈമാറിയാണ് കാസർകോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനി ഇന്നലെ പ്രചരണത്തിന് തുടക്കമിട്ടത്. തുടർന്ന് യുവമോർച്ച മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജ്വാലയിലും ബാഡൂർ ശ്രീ ദുർഗ്ഗാ യുവ സംഘം സംഘടിപ്പിച്ച കബഡി ടൂർണ്ണമെന്റിലും പങ്കെടുത്തു.
വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം മാറണമെന്നും അതിന് കാസർകോട് നിന്നും മോദിയുടെ പ്രതിനിധി തിരഞ്ഞെടുക്കപ്പെടണമെന്നും യുവജ്വാല - 2024ൽ സംസാരിക്കവെ അശ്വിനി പറഞ്ഞു. കർഷകർ, യുവാക്കൾ, മഹിളകൾ, ദരിദ്രർ എന്നീ 4 ജനവിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് നരേന്ദ്ര മോദി വിഭാവനം ചെയ്തിട്ടുള്ളത്. 2014 - ൽ നരേന്ദ്രമോദി അധികാരത്തിൽ എത്തിയതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിക്കുകയും രാജ്യത്ത് തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷം മെച്ചപ്പെടുകയും ചെയ്തു. ഉന്നതപഠനത്തിനു ശേഷം വിദേശത്ത് നിന്നും വിദ്യാർത്ഥികൾ തിരികെ മടങ്ങി വന്ന് സംരംഭകരായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. രാജ്യം മൊത്തം മാറ്റം ദൃശ്യമായെങ്കിലും കേരളവും കാസർകോട് മണ്ഡലവും അതേപോലെ തുടരുകയാണ്. മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് ഇവിടെയും എൻ.ഡി.എ പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കണമെന്ന് അവർ പറഞ്ഞു.
രാവിലെ ആരിക്കാടി ശ്രീ പാറ ആലി ചാമുണ്ഡി ക്ഷേത്രം, അമ്പിലടുക്ക ശ്രീ പൂമാണി - കിന്നിമാണി ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷം വിവിധയിടങ്ങളിൽ വോട്ടഭ്യർത്ഥന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |