ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. കേജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേജ്‌രിവാളിനെ ഉടനെ തീഹാർ ജയിലിലടക്കും. അതേസമയം 'മോദി ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് നന്നല്ല.' എന്ന് കോടതിയിൽ ഹാജരാക്കും വഴി കേജ്‌രിവാൾ പ്രതികരിച്ചു.
ഏഴ് ദിവസം കൂടി കേജ്‌രിവാളിനെ തങ്ങളുടെ കസ്റ്റഡിയിൽ നൽകണമെന്നായിരുന്നു അന്വേഷണ ഏജൻസിയായ ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്. മുൻപ് കേജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന മാർച്ച് 28ലെ ആവശ്യം കേട്ട കോടതി ഇന്നുവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡി നീട്ടി നൽകിയിരുന്നു.
ഇ.ഡിയുടെ കേസിന്റെ ലക്ഷ്യം തന്നെ കുടുക്കുകയാണെന്നും അതിലൂടെ ആം ആദ്‌മി പാർട്ടിയെ തകർക്കാനുമാണെന്നും കോടതിയിൽ കേസ് വാദത്തിനിടെ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു. തങ്ങളുടെ അന്വേഷണത്തിൽ കേജ്‌രിവാൾ സഹകരിക്കുന്നില്ല എന്നാണ് കോടതിയിൽ ഇ.ഡി അറിയിച്ചത്. മാർച്ച് 27ന് ഡൽഹി ഹൈക്കോടതിയിൽ ഇടക്കാല ജാമ്യത്തിനായി കേജ്‌രിവാൾ സമർപ്പിച്ച ഹർജി കോടതി അന്ന് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |