കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം രാജിവച്ച തീരുമാനത്തിൽ കൂടുതൽ പ്രതികരണവുമായി എഴുത്തുകാരൻ സി.രാധാകൃഷ്‌ണൻ. ഇന്ത്യയിൽ എഴുത്തുകാരന്റെ ജനാധിപത്യ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ഒരു സ്ഥാപനം മാത്രമേയുള്ളു, അതിനെ രക്ഷിക്കണം എന്നതാണ് തന്റെ ലക്ഷ്യമെന്ന് രാജി തീരുമാനത്തിൽ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. അക്കാദമിയോടുള്ള സ്‌നേഹം കൊണ്ടും സ്ഥാപനം നാളെയും ഒരു ജനാധിപത്യ ഭരണസംവിധാനമായി നിലനിൽക്കണം എന്ന ആഗ്രഹംകൊണ്ടുമാണ് രാജി.
കേന്ദ്ര സാഹിത്യ അക്കാദമി സാഹിത്യോത്സവം കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിന് പിന്നാലെയാണ് വിശിഷ്‌ടാംഗത്വം താൻ രാജിവക്കുന്നതായി സി.രാധാകൃഷ്‌ണൻ അറിയിച്ചത്. ഇത് അനുവദിച്ചാൽ ലളിത കലാ അക്കാദമി പോലെയോ, സംഗീത നാടക അക്കാദമി പോലെയോ നോമിനേഷൻ കൊണ്ട് നടക്കുന്നൊരു അക്കാദമി ആയി മാറുമെന്ന് പറഞ്ഞ സി.രാധാകൃഷ്‌ണൻ തനിക്ക് കേന്ദ്രം ഭരിക്കുന്ന കക്ഷികളോട് സ്‌നേഹമോ വിരോധമോ ഇല്ലെന്ന് ആവർത്തിച്ചു.
മുൻപ് അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നപ്പോൾ രാഷ്‌ട്രീയ അധീശത്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായും എന്നാൽ കമ്മിറ്റി ഒറ്റക്കെട്ടായി ശക്തമായി അതിനെതിരെ പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽ മത്സരിച്ച സി.രാധാകൃഷ്ണൻ ഒരുവോട്ടിനാണ് പരാജയപ്പെട്ടത്. സംഘപരിവാർ നേതൃത്വത്തിലുള്ള പാനലും അക്കാദമി പിടിക്കാൻ മത്സരിച്ചിരുന്നു. സംഘപരിവാർ അനുകൂലിയായ കുമദ് ശർമ്മയാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞടുക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |