കോട്ടയം: തന്റെ മൂന്ന് മക്കളും തുണ്ടം കണ്ടിച്ചിട്ടാലും ബി.ജെ.പിയിൽ പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. അനിൽ ആന്റണിയും പത്മജ വേണഗോപാലും ബി.ജെ.പിയിൽ പോയത് ഏറെ വിഷമം ഉണ്ടാക്കി. എന്തൊക്ക സംഭവിച്ചാലും ഉമ്മൻചാണ്ടിയുടെ മക്കൾ ബി.ജെ.പിയിലേക്ക് പോകില്ല. നെഹ്‌റു കുടുംബത്തോട് തനിക്ക് അടുത്ത ബന്ധമുണ്ട്. ചാണ്ടി ഉമ്മന് കോൺഗ്രസ് അർഹമായ പരിഗണന നൽകുന്നുണ്ട്. ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ്. ഒരു തിരഞ്ഞെടുപ്പിനും പ്രചാരണത്തിന് താൻ ഇറങ്ങിയിട്ടില്ല. എന്നാൽ ഇത്തവണ പ്രചാരണത്തിന് കുടുംബം ഒന്നാകെ ഇറങ്ങും. തനിക്ക് ചാണ്ടി ഉമ്മനെ പോലെ തന്നെയാണ് അനിലും. എ.കെ. ആന്റണിയുടെ വിവാഹം ഇവിടെവച്ചാണ് നടന്നത്. ഗർഭിണിയായപ്പോഴും പ്രസവത്തിനുമെല്ലാം അവർ ഇവിടെ ഉണ്ടായിരുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട് ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
മക്കൾ ബി.ജെ.പിയിൽ പോകാതെ സി.പി.എം സൂക്ഷിക്കണം
ഉമ്മൻചാണ്ടിയുടെ കുടുംബം ബി.ജെ.പിയിൽ ചേരുമെന്ന സി.പി.എമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യു.ഡി.എഫ് പ്രചാരണത്തിന് ഇറങ്ങുന്നതെന്ന് മകനും എം.എൽ.എയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. നുണ പ്രചാരണങ്ങളിലൂടെയും കള്ള വാർത്തകളിലൂടെയും തന്റെ പിതാവിനെ ഇപ്പോഴും സി.പി.എം ആക്രമിക്കുകയാണ്. ഇ.ഡിയും സി.ബി.ഐയും അന്വേഷിച്ചുവരുന്ന മക്കൾ ബി.ജെ.പിയിൽ പോകാതെ സി.പി.എം സൂക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |