തൃശൂർ: സ്കൂൾ കലോത്സവത്തിന്റെ ഫലപ്രഖ്യാപനം വൈകിപ്പിച്ചും അസമയത്ത് ആരുമറിയാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചും കോടതി ഉത്തരവ് ധിക്കരിച്ച വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറോട് ബുധനാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഉത്തരവ്.
തൃശൂർ മൂന്നാം അഡീഷണൽ മുൻസിഫ് കെ.കെ.അപർണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശൂർ റവന്യൂ ജില്ലയിൽ നിന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ വൃന്ദവാദ്യത്തിൽ മത്സരിച്ച ചാലക്കുടി കാർമൽ സ്‌കൂൾ വിദ്യാർത്ഥികളായ അതുൽ മാർട്ടിനും സംഘവും നൽകിയ ഹർജിയിലാണ് നടപടി.
കോടതി ഉത്തരവ് വഴി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ചെങ്കിലും ഫലം പ്രഖ്യാപിക്കാതെ തടഞ്ഞു വച്ചു. തുടർന്ന് കോടതിയെ സമീപിച്ച് ഫലപ്രഖ്യാപനം നടത്തുന്നതിന് ഉത്തരവ് നേടുകയായിരുന്നു.
ഫെബ്രുവരി അഞ്ചിന് ഫലം പ്രഖ്യാപിക്കാതായതോടെ, വീണ്ടും ഹർജി ഫയൽ ചെയ്ത് മാർച്ച് 30ന് കേസ് കോടതി പരിഗണിക്കാനിരിക്കെ ദു:ഖ വെള്ളി ദിവസമായ അഞ്ചിന് അർദ്ധരാത്രി 11.57ന് വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചു. ഫലപ്രഖ്യാപനത്തിൽ ആക്ഷേപമുണ്ടെങ്കിൽ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം അപ്പീൽ നൽകണമെന്നാണ് കലോത്സവ ചട്ടം. രാത്രിയിൽ ആരെയും അറിയിക്കാതെ നടത്തിയ ഫലപ്രഖ്യാപനം മത്സരാർത്ഥികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. അനാദരവ് ബോദ്ധ്യപ്പെട്ട കോടതി സ്‌കൂൾ കലോത്സവത്തിന്റെ ജനറൽ കൺവീനറായിരുന്ന പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറോട് നേരിട്ട് ഹാജരായി സത്യവാങ്മൂലം ബോധിപ്പിക്കാൻ നിർദ്ദേശിച്ചു. ഹരജിക്കാർക്കായി അഡ്വ.പി.കെ.സുരേഷ്ബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |