അന്യസംസ്ഥാനക്കാരൻ കസ്റ്റഡിയിൽ
തൃശൂർ: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയെ ഓടുന്ന ട്രെയിനിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തി. മാള സ്വദേശി കെ.വിനോദാണ് (45) എതിർദിശയിൽ വരികയായിരുന്ന ട്രെയിൻ കയറിയിറങ്ങി ദാരുണമായി മരണമടഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്തിനെ പാലക്കാട് ആർ.പി.എഫ് പിടികൂടി. ഇന്നലെ വൈകിട്ട് എട്ടോടെ തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയിൽ വെളപ്പായ ഓവർബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. രജനീകാന്ത് നല്ലവണ്ണം മദ്യപിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു.
എറണാകുളം -പാറ്റ്‌ന എക്‌സ്പ്രസിൽ എസ് 11 സ്‌ളീപ്പർ കോച്ചിൽ വാതിലിനടുത്ത് നിന്ന് യാത്രചെയ്ത രജനീകാന്തിന്റെ കൈയിൽ ടിക്കറ്റില്ലായിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി വാക്കുതർക്കത്തിലായി. ഇതിനിടെ പിടിച്ചുതള്ളുകയായിരുന്നു. വിനോദ് ട്രാക്കിലേക്ക് വീണ് തൃശൂരിലേക്ക് വരികയായിരുന്ന ട്രെയിനിന് അടിയിൽപ്പെട്ടു. ബാഗും പുസ്തകവും ഷൂവും പേനയും തിരിച്ചറിയൽ കാർഡും ട്രാക്കിൽ കണ്ടെത്തി.
യാത്രക്കാർ ഉടനെ വിവരം തൃശൂർ ആർ.പി.എഫിനെ അറിയിച്ചു. പാലക്കാട് ആർ.പി.എഫിനും വിവരം നൽകി. പാലക്കാട് എത്തിയയുടൻ രജനീകാന്തിനെ പിടികൂടി. ഇയാളെ തൃശൂർ ആർ.പി.എഫിന് കൈമാറി. ടി.ടി.ഇയോട് രജനീകാന്ത് കയർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള ട്രെയിനാണിത്. വൻതിരക്കുമുണ്ടായിരുന്നു. എ.സി കമ്പാർട്ടുമെന്റിൽ ടിക്കറ്റില്ലാതെ കയറുന്നതും ഈ ട്രെയിനിൽ പതിവാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വന്ന ശേഷമാണ് വിനോദിന്റെ മൃതദേഹം മാറ്റിയത്.
എറണാകുളം സൗത്ത് സ്റ്റേഷനിലെ ടി.ടി.ഇയായ വിനോദ് വരാപ്പുഴ മഞ്ഞുമ്മലാണ് താമസം. ഒന്നര മാസം മുമ്പാണ് എറണാകുളത്ത് ചാർജ്ജെടുത്തത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
നഷ്ടമായത് നടനെ
നല്ല നിലാവുള്ള രാത്രി എന്ന സിനിമയിൽ മികച്ച വേഷം ചെയ്തിട്ടുണ്ട് വിനോദ്. പുലിമുരുകനിലും ഗ്യാങ്സ്റ്ററിലും ചെറിയ വേഷം ചെയ്തു. എറണാകുളം സ്‌ക്വാഡിലായിരുന്നു മുൻപ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ടി.ടി.ഇ കേഡറിലേക്ക് മാറ്റിയത്. യാത്രക്കാരോട് അനുഭാവപൂർവം പെരുമാറുന്ന വിനോദിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |