കോട്ടയം: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടിയാണ് മിന്നും താരം. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കരികിൽ വച്ച് അദ്ദേഹത്തിന്റെ പത്നി മറിയാമ്മ ഉമ്മനിൽ നിന്ന് ഇന്നലെ ഏറ്റുവാങ്ങി.
"അപ്പ ഉണ്ടായിരുന്നെങ്കിൽ ചെയ്യുമായിരുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിദ്ധ്യത്തിൽ ഈചടങ്ങ് ഒരു നിയോഗമായി ഞങ്ങൾ ഏറ്റെടുക്കുകയാണ്. വികാരനിർഭരമായ ചടങ്ങിൽ മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. പിതാവിന്റെ ദീപ്‌ത സ്‌മരണകൾക്ക് മുമ്പിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് മാതാവ് മറിയാമ്മ ഉമ്മൻ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
പുതുപ്പള്ളി പള്ളിയിലെത്തി പ്രാർത്ഥിച്ചതിനു ശേഷം യു.ഡി.എഫ് നേതാക്കൻമാരുടെ സാന്നിദ്ധ്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബം ഫ്രാൻസിസ് ജോർജിന് തുക കൈമാറിയത്.
കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മക്കൾക്ക് പിറകെ ഉമ്മൻചാണ്ടിയുടെ മക്കളും ബി.ജെ.പിയിലേക്കെന്ന പ്രചാരണത്തിന്റെ മുന ഒടിക്കാനാണ് കുടുംബസമേതം പ്രചാരണത്തിനിറങ്ങുന്നത്.
മറിയാമ്മ ഉമ്മൻ ഇന്നലെ കോട്ടയം മണ്ഡലത്തിലെ കൂരോപ്പടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി വോട്ടു തേടി. എൻ.ഡി.എ സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിന് ഉമ്മൻചാണ്ടിയുടെ കുടുംബം ഇറങ്ങുന്നുണ്ട്. 'അനിൽ ആന്റണിക്കെതിരെ ഒന്നും പറയില്ല, ഉമ്മൻചാണ്ടിക്ക് ഒരു വോട്ട് എന്ന അഭ്യർത്ഥനയായിരിക്കും വോട്ടർമാരുടെ മുന്നിൽ നടത്തുക. അതിൽ എല്ലാമുണ്ട്.- മറിയാമ്മ ഉമ്മൻ പറഞ്ഞു. മറ്റു മണ്ഡലങ്ങളിലും പ്രചാരണത്തിന് ചെല്ലണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മിക്കകോൺഗ്രസ് സ്ഥാനാർത്ഥികളും പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പ്രചാരണത്തിന് തുടക്കമിട്ടത്. കോട്ടയത്തെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടനും എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർവെള്ളാപ്പള്ളിയും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചനയ്ക്കെത്തിയിരുന്നു.
.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |