തിരുവല്ല: തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചർച്ച നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ല. അവരുമായി സംസാരിച്ചിട്ടുമില്ല, പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. പലകക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവർ വോട്ടുചെയ്യും. താൻ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിലും ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പിന്തുണ നൽകിയത് എൽ.ഡി.എഫിനാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട്. അന്നെല്ലാം അവർ മതേതര വാദികളായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ അവർ കോൺഗ്രസിന് പിന്തുണ നൽകി. അതോടെ അവർ വർഗീയവാദികളായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ, സി.പി.എമ്മിനൊപ്പമായിരുന്നു. ആർ.എസ്.എസുമായൊക്കെ ചർച്ച നടത്തുന്നത് സി.പി.എമ്മാണ്. മാസ്‌കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. ഇല്ലെന്ന് പറഞ്ഞാൽ തെളിവ് തരാം.ആ ചർച്ചയ്ക്ക് പിന്നാലെയാണ് മദ്ധ്യസ്ഥനായിരുന്ന ശ്രീ എമ്മിന് സൗജന്യമായി നാലേക്കർ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സുപ്രീംകോടതിയിൽ പോയ കേരള സർക്കാരിന് വടികൊടുത്ത് അടിവാങ്ങിയ അനുഭവമാണ് ഉണ്ടായത്. കിഫ്ബി കൊണ്ടുവന്നപ്പോൾ, ബഡ്റ്റിന് പുറത്ത് കടംവാങ്ങാൻ പാടില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം നൽകിയ മുന്നറിയിപ്പ് സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |