ലോകത്തിലെ അതിസമ്പന്നന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് മെറ്റ സഹ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്. ഫോബ്‌സ് പുറത്തിറക്കിയ പുതിയ പട്ടികയിൽ ബെർനാഡ് ആർനോൾട്,ജെഫ് ബെസോസ്, ഇലോൺ മസ്‌ക് എന്നിവർക്ക് പിന്നിലായി ഏകദേശം 174.4 ബില്യൺ ഡോളർ സമ്പാദ്യമാണ് സക്കർബർഗിനുള്ളത്.എന്നാൽ കഴിഞ്ഞ ഒരു സാമ്പത്തിക വർഷത്തിനിടെ ഏതാണ്ട് 14 ലക്ഷം കോടിയുടെ വർദ്ധനവാണ് ഫേസ്‌ബുക്ക് സ്ഥാപകന്റെ സ്വത്തിനുണ്ടായിരിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനത്തുള്ളവർക്കും തുടർന്നുള്ള സ്ഥാനങ്ങളിലുള്ളവർക്കും സമ്പത്തിൽ ഇടിവുണ്ടായപ്പോൾ സക്കർബർഗിന് ആസ്‌തി വർദ്ധിക്കുകയാണ് ഉണ്ടായത്.
പ്രശസ്‌ത ഇന്ത്യൻ വ്യവസായി ഗൗതം അദാനിയ്‌ക്കാണ് സക്കർബർഗിന് ശേഷം സ്വത്തിൽ വർദ്ധനയുണ്ടായത്. 17ാം സ്ഥാനത്തുള്ള അദാനിയുടെ ആകെ സ്വത്ത് 84.8 ബില്യൺ ഡോളറാണ്. 1.1 ബില്യൺ ഡോളറിന്റെ വർദ്ധനയുണ്ടായി. ഏകദേശം1.30 ശതമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫോബ്സ് പട്ടികയിൽ 16ാം സ്ഥാനത്തായിരുന്നു സക്കർബർഗ്.
അത്ര എളുപ്പമല്ല സക്കർബർഗ് തന്റെ അതിസമ്പന്ന സ്ഥാനം നിലനിർത്തിയതെന്നാണ് പരിശോധിച്ചാൽ മനസിലാകുക. 2021ൽ ഓഹരിവിപണിയിൽ മികച്ച മുന്നേറ്റം മെറ്റ നടത്തിയിരുന്നു. പിന്നീട് മെറ്റയുടെ സ്റ്റോക്കിൽ 75 ശതമാനം ഇടിവുണ്ടായി. ഇതോടെ കടുത്ത മാന്ദ്യത്തിലായ കമ്പനിയിൽ നിന്ന് നാലിലൊന്ന് തൊഴിലാളികളെ വെട്ടിച്ചുരുക്കിയ ശേഷമാണ് കമ്പനി നില മെച്ചപ്പെട്ടത്. 2022 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മൂലം സക്കർബർഗിന്റെ സ്വത്ത് 35 ബില്യണ് താഴെയായി.എന്നാൽ തൊട്ടടുത്ത സാമ്പത്തികവർഷം ഇത് മറികടക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ വ്യക്തിജീവിതത്തിൽ കാലിഫോർണിയയിലെ തന്റെ വലിയ മാളിക വിൽക്കുകയും 300 മില്യൺ ഡോളറിന്റെ ഒരു വലിയ നൗക വാങ്ങുകയും ചെയ്‌തു സക്കർബർഗ്.
ആദ്യ 25 സ്ഥാനങ്ങളിലുള്ള അതിസമ്പന്നരുടെ പട്ടികയിൽ രണ്ട് ഇന്ത്യക്കാരുമുണ്ട്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി 115.6 ബില്യൺ ഡോളർ സമ്പത്തുമായി 11ാം സ്ഥാനത്താണ്. 17ാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും. വനിതകളിൽ 35.2 ബില്യൺ സമ്പത്തുള്ള സാവിത്രി ജിൻഡാൽ ആണ് സമ്പന്ന പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |