പത്തനംതിട്ട: ഫയർഫോഴ്സിന്റെ രക്ഷാദൗത്യത്തിന് വളയിട്ട കൈകളും ഉൗർജമാകുമ്പോൾ ജില്ലയ്ക്ക് അഭിമാനമായി നാലു വനിതകൾ കർമ്മനിരതരാകുന്നു. സംസ്ഥാനത്തെ ആദ്യ വനിതാബാച്ചിൽ പരിശീലനം നേടിയ എൺപതുപേരിൽ നാലുപേർ ജില്ലാ ഫയർഫോഴ്സ് ഓഫീസിൽ ഡ്യൂട്ടിയിലുണ്ട്. എരുമേലി സ്വദേശികളായ പി.എം.അഞ്ജു, അഞ്ജലി അനിൽകുമാർ, കരുനാഗപ്പള്ളി സ്വദേശി എം.മായ, പത്തനംതിട്ട ഓമല്ലൂർ സ്വദേശി ആൻസി ജയിംസ് എന്നിവരാണ് പെൺപടയിലുള്ളത്.
കഠിന പരിശീലനം കരുത്താക്കി
സ്കൂബാ ഡൈവിംഗ്, മലകയറ്റം, അപകടഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം എന്നിവ കഠിന പരിശീലനത്തിലൂടെ നേടിയെടുത്തതായി വനിതാ അംഗങ്ങൾ പറഞ്ഞു. മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ നിന്ന് താഴേക്കിറങ്ങുന്നതും പർവതങ്ങൾ കയറുന്നതും വെള്ളത്തിൽ ഇറങ്ങുന്നതുമെല്ലാം പരിശീലിച്ചു.
മുമ്പ് സിവിൽ ഡിഫൻസിൽ ഫയർഫോഴ്സിലും പൊലീസിലും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. പ്രളയ കാലത്തും കൊവിഡ് സമയത്തെ പ്രവർത്തനങ്ങളും ഈ മേഖലയോട് ഇഷ്ടം തോന്നാൻ കാരണമായി.
എം. മായ
(കൊല്ലം പണ്ടകശാലയിൽ ശകുന്തളയുടെ മകൾ)
ഫയർഫോഴ്സ് തികച്ചും വ്യത്യസ്തമായ ജോലിയാണ്. ഇരുട്ടും ഉയരവും പേടിയുള്ളവർ ഒക്കെയുണ്ടായിരുന്നു. പക്ഷെ അതൊക്കെ പരിശീലനത്തിന് ശേഷം യൂണിഫോം ഇട്ടപ്പോൾ മാറും
പി.എം.അഞ്ജു.
(എരുമേലി പുത്തൻപുരയ്ക്കൽ മോനിച്ചൻ - അച്ചാമ്മ ദമ്പതികളുടെ മകൾ)
പേടിയൊക്കെ ആദ്യ പരിശീലനത്തിൽ തന്നെ മാറി. ഒരുപാട് നെഗറ്റീവ് കമന്റ് സ്ത്രീകൾ സേനയിൽ കയറിയതിനെക്കുറിച്ച് കാണുന്നുണ്ട്. ആദ്യ ബാച്ചിലെത്തിയതിൽ അഭിമാനമുണ്ട്.
അഞ്ജലി അനിൽ കുമാർ
(എരുമേലി തേക്കേടത്ത് അനിൽ കുമാറിന്റെയും ഗിരിജയുടേയും മകൾ)
പുരുഷൻമാർക്ക് നൽകുന്ന അതേ പരിശീലനം തന്നെയാണ് സ്ത്രീകൾക്കും ലഭിക്കുന്നത്. സ്ത്രീകൾക്ക് സാധിക്കാത്തതായി ഒന്നും തന്നെയുള്ളതായി തോന്നിയില്ല. തൃശ്ശൂരിലായിരുന്നു പരിശീലനം.
ആൻസി ജയിംസ്
(ഓമല്ലൂർ വട്ടകുളത്ത് ജെയിംസ് - ജോളി ദമ്പതികളുടെ മകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |