കൊച്ചി: ആറ് ഗോൾ. രണ്ട് ചുവപ്പ് കാർഡ്. ഐ.എസ്.എലിലെ അവസാന ഹോം മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച് ഈസ്റ്റ് ബംഗാൾ 21 പോയിന്റുമായി പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്തി. 24-ാം മിനിട്ടിൽ 1-0ത്തിന് ലീഡ് നേടിയതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് 2-4ന്റെ തോൽവി വഴങ്ങുകയായിരുന്നു. ഈസ്റ്റ് ബംഗാളിനായി സ്പാനിഷ് താരം സോൾ ക്രസ്‌പോയും മഹേഷ് സിംഗും ഇരട്ടഗോൾ നേടി. ബ്ലാസ്റ്റേഴ്‌സിനായി ഫെഡർ സിർനിച്ച് ലക്ഷ്യം കണ്ടു. ജീക്‌സൺ സിംഗ്, നവോച്ച സംിഗ് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. അടുത്ത കളി ആറിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്. ഇന്നലെ തോറ്റെങ്കിലും ബ്ളാസ്റ്റേഴ്സ് പ്ളേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്.
തുടക്കം തന്നെ ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്‌സിനെ ഒന്ന് വിറപ്പിച്ചു. പന്തുമായി ഈസ്റ്റ് ബംഗാൾ ബോക്‌സിലേക്ക് ഇരച്ചെത്തി. ഒടുവിൽ കരൺജിത്ത് രക്ഷകനായി. തൊട്ടുപിന്നാലെ സ്‌കോർ ഉയർത്താൻ ബ്ലാസ്റ്റേഴ്‌സ് കച്ചകെട്ടിയിറങ്ങി. അതിന് ഫലമുണ്ടായി.24ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സ് ആരാധാകർ കാത്തിരുന്ന നിമിഷമെത്തി. സന്ദീപ് സിംഗ് തട്ടിയകറ്റിയകറ്റിയ പന്ത് കെ.പി. രാഹുലിന്റെ കാലിൽ. ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിലെ വീഴ്ച തിരിച്ചറിഞ്ഞ് രാഹുലിന്റെ ത്രൂബോൾ. ലക്ഷ്യത്തിലേക്കുള്ള സെർനിച്ചിന്റെ നീക്കം തടയാൻ ഗില്ലിന്റെ വിഫലശ്രമം. കാലിൽതട്ടി തെറിച്ച പന്ത് സെർനിച്ചിന് മുന്നിൽ. ഒഴിഞ്ഞ പോസ്റ്റിലേക്ക് സെർനിച്ച് നിറയൊഴിച്ചു. ഗ്യാലറി ഇളകിമറിഞ്ഞു.
പ്രഹരമേറ്റതോടെ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിലായി. ബ്ലാസ്‌റ്റേഴ്‌സിന് ഊർജവും.ഇടവേളക്ക് തൊട്ടുമുമ്പ് ബ്ലാസ്‌റ്റേഴ്‌സിന് ഞെട്ടിച്ച് ജീക്‌സൺ സിംഗിന് ചുവപ്പുകാർഡ്. മഹേഷ് സിംഗിനെ ഗുരുതരമായി ഫൗൾ ചെയ്തതിനായിരുന്നു കാർഡ്. ആളെണ്ണം കുറഞ്ഞതിന്റെ ആഘാതത്തിൽ നിൽക്കെ അടുത്ത പ്രഹരം. പന്തുമായി കുതിച്ച മലയാളിതാരം പി.വി. വിഷ്ണുവിനെ വീഴ്ത്തിയതിന് പെനാൽറ്റി. കിക്ക് എടുത്ത ക്രെസ്‌പൊയ്ക്ക് തെറ്റിയില്ല. ഗ്യാലറി നിശബ്ദം. തിരിച്ചടി നേരിട്ടാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയും തുടങ്ങിയത്. സെർനിച്ച് പരിക്കേറ്റ് പുറത്തായിയത് ടീമിനാകെ ക്ഷീണമായി. ദൗർബല്യം മുതലെടുത്ത ഈസ്റ്റ് ബംഗാൾ പാസിംഗ് ഗെയിമിലൂടെ ലീഡ് ഉയർത്താനുള്ള ശ്രമം തുടർന്നു. 60ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് ബാറിൽ തട്ടിയകന്നു.
70ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. കരൺജിത്തിന്റെ അശ്രദ്ധതിരിച്ചടിയായി. പാസ് സി.കെ. അമൻ പിടിച്ചെടുത്തു. പിന്നാലെ നൽകിയ ക്രോസിൽ ക്രസ്‌പോയുടെ വലംകാൽ ഷോട്ട്. തിരിച്ചടിക്കൊരുങ്ങവേ മഞ്ഞയിൽ വീണ്ടും ചുവപ്പ് പടർന്നു. അമനെ തലകൊണ്ട് ഇടിച്ചിട്ടതിത് നവോച്ച സിംഗ് പുറത്ത്. ഒമ്പതു പേരായി ചുരുങ്ങിയ മഞ്ഞപ്പട തട്ടകത്തിൽ തവിടുപൊടിയായി. മഹേഷ് സിംഗ് സന്ദർശകരുടെ ലീഡ് ഉയർത്തിയതോടെ എല്ലാമായി.അവസാന നിമിഷം ഹിജാസിയുടെ സെൽഫ് ബ്ലാസ്റ്റേഴ്‌സ് ആശ്വാസം കണ്ടെങ്കിലും ആശ്വസിക്കാൻ വകയുണ്ടായില്ല. മഹേഷിന്റെ രണ്ടാം ഗോളിൽ അവർ ലീഡ് വീണ്ടും ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |