പെരുമ്പാവൂർ/ പയ്യന്നൂർ: സംസ്ഥാനത്ത് ഇന്നലെ രണ്ട് ടിപ്പർ അപടങ്ങളിൽ മൂന്നു ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. എം.സി റോഡിൽ ഒക്കൽ താന്നിപ്പുഴ പള്ളിക്കുസമീപം കൃഷി അസിസ്റ്റന്റ് കോതമംഗലം കറുകടം കുന്നശേരിവീട്ടിൽ കെ.എ. എൽദോസ് (52), മകൾ ബ്ളെസി (24) എന്നിവരാണ് മരിച്ചത്. പയ്യന്നൂർ കൊറ്റി റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തെ അപകടത്തിൽ കവ്വായി റോഡിൽ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ (32) തത്ക്ഷണം മരിച്ചു.
താന്നിപ്പുഴയിൽ രാവിലെ 8 മണിയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ ബ്ളെസിയെ അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുവിടാൻ പോകുമ്പോഴാണ് ബൈക്കിനുപിന്നിൽ ടിപ്പർലോറിയിടിച്ചത്. ഇരുവരും റോഡിലേക്കു തെറിച്ചുവീണു. ടോറസ് ഇരുവരുടേയും ദേഹത്തുകൂടി കയറിയിറങ്ങി. കുരുങ്ങിയ ബൈക്കുമായി പത്തുമീറ്ററോളം ടോറസ് മുന്നോട്ടുനീങ്ങി. ബ്ളെസി തത്ക്ഷണം മരിച്ചു. എൽദോസിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തുമിനിട്ടിനകം മരിച്ചു.
ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കോതമംഗലം മാർതോമ ചെറിയപള്ളി സെമിത്തേരിയിൽ. സിനിയാണ് എൽദോസിന്റെ ഭാര്യ. മകൻ: ബേസിൽ. ടോറസ് ലോറി ഡ്രൈവർ ഷിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂർ കവ്വായി റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെയായിരുന്നു അപകടം. ഒളവറ ഭാഗത്തു നിന്നു താജുദ്ദീൻ വന്ന ബൈക്കിൽ കൊറ്റി റെയിൽവേസ്റ്റേഷൻ ഭാഗത്തു നിന്ന് വരികയായിരുന്ന ടിപ്പർ ഇടിക്കുകയായിരുന്നു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ വർഷങ്ങളായി കാട്ടാമ്പള്ളി ട്രേഡേർസ് എന്ന പേരിൽ സിമന്റ്, ഇഷ്ടിക, ഓട് തുടങ്ങിയ സാധനങ്ങളുടെ കച്ചവടം നടത്തിവരികയായിരുന്നു താജുദ്ദീൻ. ഭാര്യ: റഫീന (മാങ്കടവ്). മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |