കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും ഭക്ഷണ കാര്യത്തിൽ പിടിവാശിയില്ല.. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് സഭ്യഭുക്കാണ്. യു.ഡി.എഫിലെ ബെന്നി ബഹന് മീനാണ് ഇഷ്ട വിഭവം. എൻ.ഡി.എയുടെ കെ.എ. ഉണ്ണികൃഷ്‌ണൻ കിട്ടുന്നതെന്തും കഴിക്കും.
രവീന്ദ്രനാഥിന് ദോശയും പുട്ടും
ഭക്ഷണത്തിൽ രവീന്ദ്രനാഥ് ശ്രദ്ധാലുവാണെന്ന് ഭാര്യ പ്രൊഫ.എം.കെ. വിജയം . ഗോതമ്പ് ദോശയോ റാഗി പുട്ടോ ആണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ചോറും സാമ്പാർ ഉൾപ്പെടെ കറികളും. രാത്രി ഗോതമ്പ് ദോശയോ റവ ഉപ്പു മാവോ കഴിക്കും. യാതൊരു നിർബന്ധങ്ങളുമില്ല.. ചൂടു കനത്തതിനാൽ ധാരാളം വെള്ളം കുടിക്കുന്നുണ്ട്. പഴങ്ങൾ ഇടയ്‌ക്ക് കഴിക്കും. പ്രചാരണവും തിരക്കുമൊന്നും ആരോഗ്യത്തെ ബാധിച്ചിട്ടില്ല.
ബെന്നിക്ക് മീൻ കറി
മീനുണ്ടെങ്കിൽ ബെന്നി ബഹനാന് ബഹുസന്തോഷം. പുളിയിട്ടു വച്ച മീനാണ് ഏറ്റവുമിഷ്ടം. ചോറിനും കപ്പയ്ക്കുമൊപ്പം മാത്രമല്ല പുട്ടിനും ദോശയ്ക്കും അപ്പത്തിനും ഇഡ്ഡലിക്കുമൊപ്പം മീൻ കഴിക്കും. മത്തി വറുത്തതിനോട്ഇഷ്‌ടം കൂടുതലാണെന്നും ഭാര്യ ഷേർളി പറഞ്ഞു.ഭക്ഷണത്തിൽ നിർബന്ധങ്ങളൊന്നുമില്ല. സമയനിഷ്ടയുമില്ല. കപ്പയും മീനും, ഇടിയിറച്ചി തുടങ്ങിയ നാടൻവിഭവങ്ങളോടാണ് ഇഷ്ടം. വീട്ടിലായാലും പുറത്തായാലും കാണാൻ എത്തുന്നവർക്കൊപ്പമാണ് ഭക്ഷണം. രാവിലെ പ്രത്യേക വിഭവം വേണമെന്നില്ല. ഉച്ചയ്ക്ക് ചോറാണ് ഇഷ്ടം. രാത്രി ചപ്പാത്തി മതി. യാത്രകളിൽ ചെറിയ കടകളിൽ നിന്ന് കഴിക്കും.. കിട്ടുന്ന പഴങ്ങളും കഴിക്കും..
ഉണ്ണികൃഷ്‌ണന് നവ ധാന്യങ്ങൾ
ഉണ്ണികൃഷ്‌ണൻ രാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കും. ഉച്ചയ്‌ക്കും വൈകിട്ടും പുറത്തു നിന്നാണ്. ഭക്ഷണകാര്യത്തിൽ നിർബന്ധമില്ലാത്തയാളാണെന്ന് ഭാര്യ പ്രീതി ഉണ്ണികൃഷ്ണൻ പറഞ്ഞു.
രാവിലെ ഇഡ്ഡലി, ദോശ, പുട്ട് തുടങ്ങിയവയാണ് കഴിക്കുന്നത്. നവധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളും കഴിക്കും. എസ്.എൻ.ഡി.പി യോഗം, ബി.ഡി.ജെ.എസ് തുടങ്ങിയവയുടെ ചുമതലകളുമായി യാത്രകളിലാകും പകൽ. ഉച്ചയ്ക്ക് പുറത്തുനിന്നോ പ്രവർത്തകരുടെ വീടുകളിൽ നിന്നോ കഴിക്കും. പ്രത്യേക ഭക്ഷണം നിർബന്ധമില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |