തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീതി പരത്തുന്നു. തൃശൂർ വെളപ്പായയിൽ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തിൽ എന്തുമാത്രം ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.
ബഹുഭൂരിപക്ഷവും പ്രശ്നക്കാർ അല്ലാത്തതിനാൽ ആ വിശ്വാസം മുതലെടുത്താണ് ക്രിമിനലുകൾ ചുവടുറപ്പിക്കുന്നത്. 2016 മുതൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് 10, 546 അന്യസംസ്ഥാന തൊഴിലാളികളാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം ആർക്കും അറിയില്ല.
2013 ൽ ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തിൽ കേരളത്തിലെ കുടിയേറ്റക്കാരുടെ എണ്ണം 23.5 ലക്ഷമാണെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ 35 ലക്ഷത്തോളം പേർ ഉണ്ടാകുമെന്നാണ് നിഗമനം. ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മറ്റും നൽകുന്ന ആവാസ് പദ്ധതിയിൽ 5,16,320 പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് സർക്കാരിന്റെ പക്കലുള്ള ഏക കണക്ക്. മിക്കവരുടെയും യഥാർത്ഥ പേര് തൊഴിൽചെയ്യിപ്പിക്കുന്നവർക്കോ, അവർക്ക് പാർപ്പിട സൗകര്യം ഒരുക്കുന്നവർക്കോ അറിയില്ല. ഇതു മുതലെടുത്ത് തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്.
2016 ഏപ്രിലിൽ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ കിട്ടിയശേഷവും കുറ്റകൃത്യങ്ങൾക്ക് കുറവില്ല.ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേനയെത്തുന്നുണ്ട്.
127 കൊലക്കേസ്
127 കൊലക്കേസിലായി 168 അന്യസംസ്ഥാന പ്രതികൾ
എല്ലാ കുറ്റകൃത്യങ്ങളിലുമായി 10,546 പ്രതികൾ
പേര് രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കാനാവില്ല
ഇന്ത്യൻ പൗരന് എവിടെയും സഞ്ചരിക്കാനും ജോലിചെയ്യാനും അവകാശമുള്ളതിനാൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം.
ക്ഷേമ പദ്ധതി രജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുക മാത്രമേ നിർവ്വാഹമുള്ളൂ. ഇതിനോട് ഭൂരിപക്ഷവും സഹകരിക്കുന്നില്ല.
തൊഴിലുടമകൾ വഴി രജിസ്‌ട്രേഷൻ നടത്താൻ തൊഴിലുടമകളുടെ വിവരവും പൊലീസിന്റെ പക്കലില്ല
ടെയിൻ യാത്രയ്ക്കും ഭീഷണി
സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യം ട്രെയിനുകളിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആക്ഷേപമുണ്ട്. ടിക്കറ്റെടുക്കാതെ എ.സി.കോച്ചുകളിൽ വരെ ഇവർ കയറുന്നു. നവംബറിൽ മാത്രം 99418 പേരെയും ഡിസംബറിൽ 34194 പേരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടി.
കൊലപാതകങ്ങൾ, കൊടും ക്രൂരതകൾ
കേശവദാസപുരത്തെ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളി.
പേരൂർക്കട അമ്പലമുക്കിൽ ചെടി നഴ്സറി ജീവനക്കാരിയെ കുത്തികൊലപ്പെടുത്തി സ്വർണമാല കവർന്നു.
അരൂരിൽ ബാറിൽ മദ്യപിച്ച് തർക്കത്തെതുടർന്ന് അസാം സ്വദേശിയെ അന്യസംസ്ഥാനക്കാരൻ കൊന്നു.
റബർ ഫാക്ടറിയിലെ മോഷണം തടഞ്ഞതിന് സെക്യൂരിറ്റി ജോസിനെ അസാം സ്വദേശി തലയ്ക്കടിച്ച് കൊന്നു.
പത്തനംതിട്ടയിൽ കുടിയേറ്റ തൊഴിലാളിയെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തി.
മലപ്പുറത്ത് മോഷണശ്രമത്തിനിടെ സ്ത്രീയെ രണ്ട് അസാം സ്വദേശികൾ കൊലപ്പെടുത്തി.
എറണാകുളം പുത്തൻവേലിക്കരയിൽ 60വയസുകാരിയെ കൊലപ്പെടുത്തിയത് അസാംകാരൻ.
എറണാകുളത്ത് 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് നാല്അന്യസംസ്ഥാനക്കാർ.
കിഴക്കമ്പലം കിറ്റക്സിൽ പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായത് 174അന്യസംസ്ഥാനക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |