ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അനുഭവിക്കുന്നത് വെറും വേനല്‍ച്ചൂട് അല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലും കര്‍ണാടകയിലും ഇപ്പോള്‍ അനുഭവപ്പെടുന്നത് ഉഷ്ണതരംഗമാണെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളം, കര്‍ണാടക, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കുന്നുണ്ട്.
ഏപ്രില്‍ 7 വരെ കേരളം, മാഹി, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലും ഏപ്രില്‍ 3 മുതല്‍ 5 വരെ തീരദേശ കര്‍ണാടകയിലും, ഏപ്രില്‍ 03-ന് പശ്ചിമ ബംഗാളിലെ ഗംഗാതീരത്തും ഒഡീഷ, എന്നിവിടങ്ങളിലും ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ തന്നെ സൂര്യപ്രകാശം നേരിട്ട് എല്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
2024 ഏപ്രില്‍ 7 വരെ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവാനും 2024 ഏപ്രില്‍ 03 മുതല്‍ 06 വരെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യങ്ങള്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡിയുടെ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ പറയുന്നു.ഏപ്രില്‍ 3 മുതല്‍ 5 വരെ വടക്കന്‍ കര്‍ണാടകയിലെ ചിലയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യങ്ങള്‍ വളരെ കൂടുതലാണ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറന്‍ പെനിന്‍സുലര്‍ ഭാഗങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏപ്രില്‍ 2 ന്, തെക്കന്‍ ഛത്തീസ്ഗഡ്, വിദര്‍ഭ, ആന്ധ്രാപ്രദേശ്, യാനം എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഉള്‍ഭാഗങ്ങളില്‍ 40 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു കൂടിയ താപനില. ഈ സാഹചര്യം ഉഷ്ണതരംഗത്തിന്റെ ഭാഗമായി അനുഭവപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |