ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കിരീടത്തിനായി പോരടിക്കുന്ന ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞമത്സരങ്ങളിൽ വിജയം നേടി. ആഴ്സനൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലുട്ടൺ ടൗണിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലുഗോളുകൾക്ക് ആസ്റ്റൺ വില്ലയെ മറികടന്നു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് ആഴ്സനലിന്റെ രണ്ട് ഗോളുകളും വന്നത്. ഇതിലൊന്ന് സെൽഫ് ഗോളായിരുന്നു. 24-ാം മിനിട്ടിൽ മാർട്ടിൻ ഒഡേഗാർഡാണ് ആദ്യ ഗോൾ നേടിയത്. 44-ാം മിനിട്ടിൽ ഡായ്കി ഹാഷിയോകയാണ് സെൽഫ് ഗോളടിച്ചത്. ഫിൽ ഫോഡന്റെ ഹാട്രിക്കാണ് ആസ്റ്റൺ വില്ലയ്ക്കെതിരെ സിറ്റിക്ക് വിജയം നൽകിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 11-ാം മിനിട്ടിൽ റൊഡ്രിയിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും 20-ാം മിനിട്ടിൽ ജോൺ ധുരാൻ ആസ്റ്റൺ വില്ലയെ സമനിലയിൽ എത്തിച്ചു. 45+1,62,69 മിനിട്ടുകളിലായാണ് ഫോഡൻ ഹാട്രിക്ക് നേടിയത്.
30 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി ആഴ്സനൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. രണ്ടാമതുള്ള ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്നാണ് 67 പോയിന്റുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |