തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ യു.ഡി.എഫിന് നൽകിയ പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസനും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും ഒരുപോലെ എതിർക്കും.
എസ്.ഡി.പി.ഐ യു.ഡി.എഫിനാണ് പിന്തുണ പ്രഖ്യാപിച്ചത്. എല്ലാവരുമായും ആലോചിച്ചാണ് പിന്തുണ വേണ്ടെന്ന തീരുമാനമെടുത്തത്. സ്ഥാനാർത്ഥികൾക്ക് എല്ലാവരുടെയും വോട്ട് വേണം. വ്യക്തിപരമായി എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ സംഘടന വോട്ട് നൽകുമെന്ന് പറഞ്ഞപ്പോഴാണ് വേണ്ടെന്ന് തീരുമാനിച്ചത്.
വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കാൻ വന്നപ്പോൾ നടത്തിയ റോഡ് ഷോയിൽ പതാകകൾ കണ്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ട. എ.കെ.ജി സെന്ററിൽ നിന്നും തീരുമാനിക്കുന്നതല്ല യു.ഡി.എഫിന്റെ പ്രചാരണ രീതി. പിണറായി വിജയൻ എൽ.ഡി.എഫിന്റെ കാര്യം നോക്കിയാൽ മതി. ദേശാഭിമാനിയും കൈരളിയുമൊന്നും യു.ഡി.എഫിന്റെ പ്രചാരണം തീരുമാനിക്കേണ്ട കാര്യമില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതാക വിവാദം ഉണ്ടാക്കിയത് ബി.ജെ.പിയാണ്. ഈ തിരഞ്ഞെടുപ്പിൽ അതേ വിവാദം ഉണ്ടാക്കുന്നത് പിണറായി വിജയനാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണിത്. വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്നും സതീശൻ പറഞ്ഞു.
പിണറായി ഗീബൽസ്:
എം.എം.ഹസൻ
പൗരത്വനിയമത്തിനെതിരേ രാഹുൽഗാന്ധി ഒന്നും പറയുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗീബൽസാണ്.നിയമത്തിനെതിരെ പോരാടിയതിന് രാഹുൽ ഗാന്ധിക്കെതിരേ 8 സംസ്ഥാനങ്ങളിലായി 18 ക്രിമിനൽ കേസുകളുണ്ട്. പിണറായി വിജയനെതിരെ ഒരു പരാതി കൊടുക്കാൻപോലും സംഘപരിവാർ തയ്യാറല്ല. ബിൽ അവതരിപ്പിച്ചപ്പോൾ അതിനെതിരെ ആദ്യം തടസം ഉന്നയിച്ചത് ഡോ. ശശി തരൂരാണ്. വിഷയത്തിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിക്കൂട്ടിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ചീറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |