തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘം സംസ്ഥാനത്തെത്തി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ളതാണ് സംഘം.
തിരുവനന്തപുരത്ത് സി.ബി.ഐയുടെ ക്രൈംബ്രാഞ്ച് യൂണിറ്റുണ്ടെങ്കിലും കേരളത്തിനു പുറത്തെ യൂണിറ്റ് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. സി.ബി.ഐ സംഘം വയനാട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും. സഹപാഠികളുടെയും വീട്ടുകാരുടെയും മൊഴിയെടുക്കും.വി.സി, ഡീനടക്കം കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളും അക്രമത്തിന് പിന്നിലെ ഗൂഢാലോചനയുമടക്കം അന്വേഷിക്കും. എഫ്.ഐ.ആർ റീ രജിസ്റ്റർ ചെയ്ത് അക്രമത്തിന് ദൃക്സാക്ഷികളായ വിദ്യാർത്ഥികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കോർത്തിണക്കി സിദ്ധാർത്ഥനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് കണ്ടെത്താനാവും ശ്രമിക്കുക.
കേസന്വേഷണം ഏറ്റെടുക്കണമെന്ന സർക്കാരിന്റെ വിജ്ഞാപനവും കേസ് രേഖകളും സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. കേസിൽ 22 പ്രതികളും പിടിയിലാണ്. എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷ, അന്വേഷണത്തിന്റെ നാൾവഴി, മഹസർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ സഹിതമാണ് കേന്ദ്രത്തിന് കൈമാറിയത്.
സി.ബി.ഐ
തെരയുന്നത്
1)മരണത്തിലേക്ക് നയിച്ച കാരണങ്ങൾ
2)ആത്മഹത്യയാണോ കൊലപാതകമാണോ
3)സംഭവത്തിനു പിന്നിലെ ഗൂഢാലോചന
4)ക്രൂരമായ അക്രമം ആസൂത്രിതമാണോ
5)ഡീനിന്റെയും വാർഡന്റെയും പങ്ക്
6)ദൃക്ഷ്സാക്ഷി മൊഴികൾ അട്ടിമറിച്ചോ
7)പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ
8)പ്രതികൾക്ക് രാഷ്ട്രീയ അഭയം കിട്ടിയോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |