കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ കേരളത്തിന്റെ മേധാവിത്തം നഷ്ടമാകുന്നു. ആന്ധ്രപ്രദേശും തെലങ്കാനയും അടക്കമുള്ള സംസ്ഥാനങ്ങൾ വൻ നിക്ഷേപവുമായി മത്സ്യ ഉത്പാദന മേഖലയിൽ വൻ മുന്നേറ്റം നടത്തുമ്പോൾ കേരളത്തിലെ വലിയ കയറ്റുമതി സ്ഥാപനങ്ങൾക്ക് പോലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. അക്വാകൾച്ചർ മേഖലയിലെ വൻ ശക്തിയായി ഇന്ത്യ വളരുന്നതിന്റെ നേട്ടം മലയാളികളായ കേരളത്തിലെ സംരംഭകർക്ക് ലഭിക്കുന്നില്ലെന്ന് കയറ്റുമതിക്കാർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉയർന്ന കൂലിച്ചെലവും മൂലധന നിക്ഷേപത്തിലെ കുറവും മത്സ്യ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്ത്യയുടെ വിഹിതം കുതിച്ചുയരുന്നു
ആഗോള സമുദ്രോത്പന്ന വിപണിയിൽ ഇന്ത്യയുടെ വിഹിതം കുതിച്ചുയരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഒരു ലക്ഷം കോടി രൂപയായി(1200 കോടി ഡോളർ) ഉയർത്താനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 65,000 കോടി രൂപയുടെ മത്സ്യ വിഭവങ്ങളാണ് ഉത്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് കടൽ കടന്നത്. പ്രീമിയം വിപണികളായ യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള നടപടികളുടെ ഭാഗമായി പുതിയ വിപണന തന്ത്രങ്ങൾക്ക് തുടക്കമിട്ടുവെന്നും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു.
കൊഞ്ച് ഉൾപ്പെടെയുള്ള സമുദ്രോത്പന്നങ്ങൾ നിലവിൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റി അയക്കുന്ന രാജ്യം ഇന്ത്യയാണ്. എട്ടുവർഷത്തിനിടെ അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയിലധികം വർദ്ധിച്ച് 260 കോടി ഡോളറിലായി. 2022-23 വർഷത്തിൽ 560 കോടി ഡോളറിന്റെ ശീതീകരിച്ച കൊഞ്ചാണ് ഇന്ത്യ കയറ്റി അയച്ചത്. മൂല്യവർദ്ധനയിലും വൈവിദ്ധ്യവൽക്കരണത്തിലും ശ്രദ്ധയൂന്നി പുതിയ വിപണികളിൽ ഹൈ എൻഡ് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനാണ് ഉൗന്നൽ നൽകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പ്രധാന വിപണികൾ
യു.എസ്
യൂറോപ്യൻ യൂണിയൻ
ജപ്പാൻ
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |