കണ്ണൂർ:പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സി.പി.എം പാനൂർ ഏരിയാകമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ എൽ.സി അംഗം എ. അശോകനുമെത്തി. കഴിഞ്ഞദിവസം മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പായിരുന്നു സന്ദർശനം. ഷെറിനും പരിക്കേറ്റ വിനീഷും നേരത്തേ സി.പി.എം പ്രവർത്തകരെ മർദ്ദിച്ചവരാണെന്നും ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പറഞ്ഞതിനു പിന്നാലെയാണ് പ്രാദേശിക നേതാക്കൾ സന്ദർശിച്ചത്.
എന്നാൽ, പാർട്ടിയെന്ന നിലയിൽ ആരും പോയിട്ടില്ലെന്നും, മൃതദേഹം ഏറ്റുവാങ്ങുന്നതിലോ സംസ്‌കാരച്ചടങ്ങിലോ പങ്കെടുത്തിട്ടില്ലെന്നും പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള പ്രതികരിച്ചു. പാർട്ടിക്കാരായ ബന്ധുക്കളാരെങ്കിലും പോയിട്ടുണ്ടോയെന്ന കാര്യം പറയാൻ പറ്റില്ല. മരിച്ച വീട്ടിൽ പോകുക എന്നത് മനുഷ്യത്വപരമായ കാര്യമാണ്.
കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി നേതാവുമായ കെ.പി.മോഹനൻ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. എം.എൽ.എയെന്ന നിലയിലാണ് ഷെറിന്റെ വീട്ടിൽ പോയതെന്നും, തന്റെ വീടിനടുത്താണ് ഷെറിന്റെ വീടെന്നതിനാൽ ബന്ധുക്കളെല്ലാം പരിചയക്കാരാണെന്നും മോഹനൻ പറഞ്ഞു.
അതേസമയം, ഷെറിന്റെ വീട്ടിൽ പാർട്ടി നേതാക്കൾ എത്തുന്ന ദൃശ്യങ്ങൾ പുറത്തായതിനെക്കുറിച്ച് സി.പി.എം അന്വേഷണം തുടങ്ങി. പാർട്ടിയിലെ പ്രാദേശിക വിഭാഗീയതയാണ് ദൃശ്യങ്ങൾ പുറത്തുപോകാൻ കാരണമെന്നാണ് വിലയിരുത്തൽ.
''പാനൂർ സ്‌ഫോടനക്കേസിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചെങ്കിൽ അത് പരിശോധിക്കണം. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് കേസിൽ ഉൾപ്പെട്ടവർ. സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
-കെ.കെ.ശൈലജ,
വടകര എൽ.ഡി.എഫ്
സ്ഥാനാർത്ഥി
രണ്ടുപേർ കൂടി അറസ്റ്റിൽ
പാനൂർ ബോംബ് സ്‌ഫോടനത്തിൽ രണ്ടുപേർ കൂടി പിടിയിലായി. സ്‌ഫോടനശേഷം ബോംബുകൾ സ്ഥലത്തു നിന്നു മാറ്റിയ അമൽ ബാബു, ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ സുഹൃത്ത് മിഥുൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മിഥുനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ബോംബ് നിർമ്മാണത്തിൽ ഇയാൾക്ക് പങ്കില്ലെങ്കിലും ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് വിവരം. ഒളിവിലുള്ള രണ്ടുപേർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |