കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ മരണപ്പെട്ടയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിൽ പ്രതികരിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. സ്‌ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തെരയേണ്ടതില്ല. ക്രിമിനലായിക്കഴിഞ്ഞാൽ അവരെ ക്രിമിനലുകളായി കണ്ടാൽ മതിയെന്നും ശൈലജ വ്യക്തമാക്കി.
'നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്നുപോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാരുണ്ട്. സ്‌ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞുക്കഴിഞ്ഞു. മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എനിക്കെതിരെ ഉന്നയിക്കാൻ മറ്റ് വിഷയങ്ങളില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ഇത് പ്രചരിപ്പിക്കുന്നത്' കെ കെ ശൈലജ പറഞ്ഞു. പാനൂർ സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ആൾക്കൊപ്പം ശൈലജ നിൽക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇത് ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം പാനൂർ ഏരിയാകമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ എൽസി അംഗം എ. അശോകനുമാണ് എത്തിയത്. കഴിഞ്ഞദിവസം മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പായിരുന്നു സന്ദർശനം. ഷെറിനും പരിക്കേറ്റ വിനീഷും നേരത്തേ സിപിഎം പ്രവർത്തകരെ മർദ്ദിച്ചവരാണെന്നും ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പറഞ്ഞതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കൾ സന്ദർശിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതും ഏറെ വിവാദമായിരുന്നു. ദൃശ്യങ്ങൾ പുറത്തായതിനെക്കുറിച്ച് സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാർട്ടിയിലെ പ്രാദേശിക വിഭാഗീയതയാണ് ദൃശ്യങ്ങൾ പുറത്തുപോകാൻ കാരണമെന്നാണ് വിലയിരുത്തൽ.
കൂത്തുപറമ്പ് എംഎൽഎയും ആർജെഡി നേതാവുമായ കെ പി മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. എംഎൽഎയെന്ന നിലയിലാണ് ഷെറിന്റെ വീട്ടിൽ പോയതെന്നും തന്റെ വീടിനടുത്താണ് ഷെറിന്റെ വീടെന്നതിനാൽ ബന്ധുക്കളെല്ലാം പരിചയക്കാരാണെന്നുമാണ് മോഹനൻ വിശദീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |