കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും, അറസ്റ്റിലായ ആറിൽ രണ്ടു പേർ ഡി.വൈ.എഫ്.ഐ ഭാരവാഹികളാണ്.ഒരാൾ റെഡ് വോളണ്ടിയർ ക്യാപ്റ്റനും. ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സ്ഫോടനം നടന്നതിന് പിന്നാലെ കോയമ്പത്തൂരിലേക്ക് കടക്കാനുള്ള ശ്രമത്തിൽ പാലക്കാട് വച്ച് അറസ്റ്റിലായ സായൂജ് ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. ഒളിവിലുള്ള ഷിജാൽ ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയും. അറസ്റ്റിലായ അമൽബാബു കുന്നോത്തുപറമ്പിലെ റെഡ് വോളണ്ടിയർ ക്യാപ്റ്റനും ,മരിച്ച ഷെറിൻ നേരത്തെ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. അറസ്റ്റിലായ അതുൽ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ. യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്നു.മരിച്ച ഷെറിനും കൈ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന വിനീഷും ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.ഒളിവിലുള്ള ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷിജാലാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് പറയുന്നു.
ബോംബ് നിർമ്മാണത്തെ
കുറിച്ച് അറിവുണ്ടാകാം
ജീവൻ രക്ഷാപ്രവർത്തനത്തിനെത്തിയ ആളെ പിടി കൂടിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ, കൂടുതൽ വിശദീകരണവുമായി പൊലീസ്. അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയാണ്. ബോംബ് നിർമ്മിച്ചവരും സഹായിച്ചവരും പ്രതിപ്പട്ടികയിലുണ്ട്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരും പിടിയിലായിട്ടുണ്ടാകാം. ഇവർക്ക് ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ..
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷാണ് സംഘത്തെ
നയിച്ചതെന്നാണ് വിവരം. കഴിഞ്ഞ മാസം കുയിമ്പിൽ ബി.ജെ.പി പ്രവർത്തകനായ പൂക്കോത്തെ ആദിത്യന് നേരെ ആക്രമണം നടന്നിരുന്നു.ഇതിന് പിന്നാലെ അതുൽ,സായൂജ് എന്നിവർക്ക് നേരെ വീടു കയറിയും ബൈക്കിന് നേരെയും മറുപക്ഷം ആക്രമണം നടത്തി. ഈ കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾക്ക് തിരിച്ചടി നൽകുകയെന്ന ലക്ഷ്യമാണ് സംഘത്തിനുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അമൽബാബുവിന് ബോംബ് ഒളിപ്പിച്ചതിൽ പങ്കുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.
പങ്കുണ്ടെങ്കിൽ
സംരക്ഷിക്കില്ല
സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കൾ തെറ്റുകാരെന്ന് തെളിഞ്ഞാൽ അവരെ സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.ഇതുസംബന്ധിച്ച് സംഘടനാ തലത്തിൽ പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |