കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ തോമസ് ഐസക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യേണ്ടെന്ന് ഹെെക്കോടതി നിലപാടെടുത്തു. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി.
എന്നാൽ ഇ ഡി തന്റെ മുൻപാകെ ഹാജരാക്കിയ ചില ഫയലുകൾ പരിശോധിച്ചതിൽ നിന്ന് ചില കാര്യങ്ങളിൽ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങൾ ഇ ഡിക്ക് തീരുമാനിക്കാമെന്നും കോടതി വാക്കാൽ വ്യക്തമാക്കി. കേസ് വീണ്ടും മേയ് 22ന് പരിഗണിക്കും. ചോദ്യംചെയ്യലിന് ഐസക്കിന് ഹാജരാകാനുള്ള ഒരു തീയതി അറിയിക്കാൻ ഇതിനിടെ ഇ ഡി ആവശ്യപ്പെട്ടെങ്കിലും അത് നിർദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
മസാല ബോണ്ട് സമാഹരണത്തിൽ കിഫ്‌ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും റിസർവ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കൂടിയായ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |