തിരുവനന്തപുരം: ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ വാടക, പാട്ട കരാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച് രജിസ്ട്രേഷൻ വകുപ്പ് ഇറക്കിയ ഉത്തരവിൽ അവ്യക്തത. കെട്ടിട കൈമാറ്റ കരാറിൽ , കെട്ടിടം സ്ഥിതി ചെയ്യുന്ന ആകെ ഭൂമിയുടെ വിസ്തൃതിയാണോ , കെട്ടിടം ഉൾക്കൊള്ളുന്ന സ്ഥലത്തിന്റെ മാത്രം വിസ്തൃതിയാണോ ന്യായവിലയ്ക്ക് പരിഗണിക്കേണ്ടതെന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്. ഇത് പുനഃപരിശോധിച്ച് അടുത്ത ദിവസം പുതിയ ഉത്തരവിറക്കും.
പാട്ടത്തിന് നൽകുന്ന ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നതിന് കേരള മുദ്രപ്പത്ര നിയമത്തിൽ ഭേദഗതി വരുത്താൻ ബഡ്ജറ്റിൽ നിർദ്ദേശിച്ചിരുന്നു. കെട്ടിടം മാത്രം കൈമാറുന്ന ലീസ് കരാറുകൾക്ക് കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂമിയുടെ ന്യായവിലയോ, ആകെ വാർഷിക വാടകത്തുകയോ ഏതാണോ കൂടുതൽ അത് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കാനുള്ള അടിസ്ഥാനമാക്കുമെന്നായിരുന്നു ബഡ്ജറ്റ് പ്രഖ്യാപനം. പാട്ട കാലാവധി 11 മാസമാണെങ്കിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നത് നിർബ്ബന്ധമായിരുന്നില്ല. ഇത് സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കുമെന്നതിനാൽ ഇനി രജിസ്ട്രേഷൻ നിർബ്ബന്ധം. ഇതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി 200 രൂപയിൽ നിന്ന് 500 ആക്കി ഉയർത്തി. ചെറിയ കടമുറികളുടെയും വീടുകളുടെയും വാടക കരാർ ഈ മിനിമം നിരക്കിലാവും രജിസ്റ്റർ ചെയ്യുക. പുതിയ ഭേദഗതി പ്രകാരം പാട്ടക്കരാറിന്റെ കാലാവധി അനുസരിച്ച് വിവിധ സ്ളാബുകളാക്കി തിരിച്ച് ഭൂമിയുടെ ന്യായവില നിശ്ചയിച്ച്, അതിന്റെ 10 ശതമാനം വരുന്ന തുകയോ , വാർഷിക വാടക തുകയോ ഏതാണോ കൂടുതൽ അതിന്റെ എട്ടു ശതമാനം സ്റ്രാമ്പ് ഡ്യൂട്ടിയാവും ഈടാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |