തിരുവനന്തപുരം : കുടിശിക കിട്ടാത്തതിനാൽ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗികൾക്കും മറ്റും ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ നൽകാതെ കമ്പനിക്കാരുടെ സമരം തുടരുന്നു. 19 സർക്കാർ ആശുപത്രികളുടെ കുടിശിക 143കോടി രൂപയാണ്. ഇതിൽ പാലക്കാട് ജനറൽ ആശുപത്രി കുടിശിക 1.36കോടി രൂപയും നൽകിയതോടെ അവിടത്തെ സമരം കമ്പനികൾ അവസാനിപ്പിച്ചെങ്കിലും മറ്റിടങ്ങളിലെ സമരം തുടരുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് തുക അനുവദിച്ച് തുടങ്ങിയെങ്കിലും ഡിസംബർ വരെയുള്ള കുടിശിക കിട്ടാതെ സാധനങ്ങൾ നൽകില്ലെന്ന നിലപാടിലാണ് കമ്പനികൾ. 2022 ഒക്ടോബർ മുതലുള്ള കുടിശികയാണിത്. ഈ മാസം ഒന്ന് മുതലാണ് കമ്പനികൾ വിതരണം നിറുത്തിയത്.
ഡിസംബർ വരെയുള്ള കുടിശികയാണ് കഴിഞ്ഞ ബുധനാഴ്ച മന്ത്രിയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ ചേമ്പർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് സിസ്‌പോസബിൾസ് ഭാരവാഹികൾ ആവശ്യപ്പെട്ടത്. സമരം അവസാനിപ്പിച്ചാൽ പണം അനുവദിക്കാമെന്ന നിലപാടിലാണ് സർക്കാർ. വഴങ്ങാത്തിനാൽ ഇവരെ ഒഴിവാക്കി മറ്റു കമ്പനികളിൽ നിന്ന് സാമഗ്രികൾ വാങ്ങാൻ സാദ്ധ്യതയുണ്ട്.
സ്റ്റോക്ക് ഒരാഴ്ചത്തേക്ക് കൂടി
എല്ലാ ആശുപത്രികളിലും ഒരാഴ്ചത്തേക്കുള്ള ശസ്ത്രക്രിയ സാമഗ്രികളാണ് സ്റ്റോക്കുള്ളത്. അത് തീർന്നാൽ രോഗികളെ ബാധിക്കും. പേസ് മേക്കർ, ആൻജിയോ പ്ലാസ്റ്റിക്കു വേണ്ട സ്റ്റെന്റ്, ബലൂൺ, വാൽവ് തുടങ്ങിയവയുടെ വിതരണമാണ് മുടങ്ങിയത്. കാർഡിയോളജി, കാർഡിയോ വാസ്‌കുലർ ആൻഡ് തൊറാസിക് സർജറി സാമഗ്രികളുടെ വിതരണം നിലച്ചാൽ രോഗികൾ വലയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |