കോഴിക്കോട്: നാഥനായി സർവ്വവും ത്യജിച്ച് സ്ഫുടം ചെയ്‌ത മനസ്സും ശരീരവുമായി ആത്മനിർവൃതിയോടെ നടത്തുന്ന പെരുന്നാൾ ആഘോഷം വരുംകാല ജീവിതത്തിനുള്ള കരുതലും ഊർജ്ജവുമാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നണയുന്ന പെരുന്നാൾ സുദിനം പ്രാർത്ഥനാ നിർഭരമായി ആഘോഷിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു. പെരുന്നാൾ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുത്. എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും പെരുന്നാൾ ദിനത്തിൽ വ്രതം പോലും അനുവദനീയമല്ല. നാട്ടിലെ മുഖ്യ ആഹാര ധാന്യം സഖാത്ത് നൽകുകയെന്നതാണ് ഇന്നത്തെ ഏറ്റവും ശ്രേഷ്ഠമായ കടമ.
തഖ്ബീർ ധ്വനികളോടെ സ്രഷ്ടാവിൽ സർവ്വവും സമർപ്പിച്ച് കളങ്ക രഹിത സമൂഹത്തിനും ലോക സമാധാനത്തിനും പ്രതിജ്ഞ പുതുക്കുന്ന ദിനമാണിത്.
മാനവ സ്‌നേഹത്തിന്റെ ഉദാത്തമായ പ്രകടനമാണ് നമ്മിൽ നിന്നുണ്ടാവേണ്ടത്. കടുത്ത വേനലിന്റെ ചൂടും പ്രയാസങ്ങളും സഹിച്ചാണ് റംസാൻ വ്രതം പൂർത്തിയാക്കിയത്. വിദ്വേഷ രാഹിത്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമഭാവനയുടെയും ആഘോഷമാണിത്. ജാതി മത വർഗ ഭാഷാ ഭേദങ്ങൾക്കപ്പുറം മാനവരാശിയുടെ സമത്വത്തിന്റെ പ്രഖ്യാപനം. ആചാരത്തിനപ്പുറം പ്രാർത്ഥനാ നിർഭരമായ പ്രതിജ്ഞ പുതുക്കൽ. വേനൽ ചൂടകറ്റാൻ സമൃദ്ധമായ മഴ ലഭിക്കാനും പെരുന്നാൾ ദിനത്തിൽ പ്രാർത്ഥിക്കണം. എല്ലാവർക്കും തങ്ങൾ ഹൃദ്യമായ ഈദുൽഫിത്തർ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |