പൂനെ: ഐസ് കട്ടയ്‌ക്കുള്ളിൽ ചത്ത എലിയെ കണ്ടെത്തി. പൂനെ ജുന്നാറിലെ ഐസ് നിർമാണ ഫാക്‌ടറിയിൽ നിന്നും ഉണ്ടാക്കിയ ഐസ് കട്ടയിൽ നിന്നാണ് എലിയെ ലഭിച്ചത്. ഫാക്‌ടറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മുതൽ വിവിധ തരം ശീതള പാനീയങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാർ പോലും ഈ ഫാക്‌ടറിയിൽ നിന്നാണ് ഐസ് വാങ്ങുന്നത്. ചൂട് കാലമായതിനാൽ ധാരാളം ശീതളപാനീയങ്ങൾ വിറ്റുപോകുന്ന സാഹചര്യത്തിലാണ് ഇത്തരം വൃത്തിഹീനമായ സംഭവങ്ങൾ നടക്കുന്നത്.
കച്ചവടക്കാരൻ ശീതളപാനീയം ഉണ്ടാക്കുന്നതിന് വേണ്ടി എടുത്തപ്പോഴാണ് ഐസിനുള്ളിൽ എലിയെ കണ്ടത്. ഉടൻ തന്നെ ഇതിന്റെ ഫോട്ടോകളും വീഡിയോയും ഇവർ പകർത്തി. സമൂഹമാദ്ധ്യമങ്ങളിൽ ഇവ പോസ്റ്റ് ചെയ്‌തുകൊണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ശുചിത്വത്തെയും പൊതുജന ആരോഗ്യത്തെയും മുൻനിർത്തി പലതരത്തിലുള്ള ചോദ്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്.
തണുത്ത ഭക്ഷണങ്ങൾക്ക് വലിയ ഡിമാൻഡുള്ള വേനൽക്കാലത്ത് പരിശോധന നടത്തുന്നതിൽ കടുത്ത വീഴ്‌ച വരുത്തിയതിന് പൂനെ ജില്ലാ അധികാരികൾ, സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്കെതിരെയും പലരും രംഗത്തെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഏജൻസികൾ ഉടൻ റെയ്ഡ് നടത്തി ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പിംപ്രി-ചിഞ്ച്‌വാഡയിലെ ഒരു സ്റ്റാഫ് ക്യാന്റീനിൽ വിളമ്പിയ സമൂസയിൽ നിന്നും ഉപയോഗിച്ച കോണ്ടം, പുകയില, കല്ലുകൾ, മണൽ എന്നിവ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |