പ്രകൃതി പ്രതിഭാസങ്ങളെ അളക്കാനും പ്രതിരോധിക്കാനും തനിക്ക് കഴിവുണ്ടെന്നാണ് പൊതുവെ നമ്മൾ മനുഷ്യരുടെ വിചാരം. ഈ പ്രതിഭാസങ്ങളുടെ ശക്തമായ രൂപം പുറത്തെടുത്താൽ പലപ്പോഴും നമുക്ക് നിസഹായരായി നോക്കിനിൽക്കാനേ കഴിയൂ എന്നതാണ് സത്യം. മഴയോ, വെള്ളപ്പൊക്കമോ, കൊടുങ്കാറ്റോ,മലയിടിച്ചിലോ എന്തുണ്ടായാലും അങ്ങനെതന്നെ. എന്നാൽ ഇതൊന്നുമല്ലാത്ത തരത്തിലും പ്രകൃതിയിൽ നിന്നുള്ള പല ദുരന്തങ്ങളും ഉണ്ടാകാം. അത്തരമൊന്ന് 1986 ഓഗസ്റ്റ് 21ന് ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ഉണ്ടായി.
നിയോസ് എന്ന തടാകത്തിൽ നിന്നും അന്നേദിവസം ഒരു പൊട്ടിത്തെറിയുണ്ടായി. പിന്നാലെ ഒരു കനത്ത മേഘം വടക്കുപടിഞ്ഞാറൻ കാമറൂണിലെ ജനവാസ മേഖലകളുടെ മുകളിൽ പറന്നെത്തി. ഈ മേഘം വന്നതോടെ പ്രദേശത്താകെ രൂക്ഷമായൊരു മണമുണ്ടായി. ഈ മേഘത്തിന് വായുവിനെക്കാൾ സാന്ദ്രത കുറവായതിനാൽ ഏതാണ്ട് 25 കിലോമീറ്റർ ചുറ്റളവിലെല്ലാം ഈ പ്രശ്‌നമുണ്ടായി.
1.6 മില്യൺ ടൺ കാർബൺഡയോക്‌സൈഡ് ആയിരുന്നു ആ മേഘത്തിലുണ്ടായിരുന്നത്. ഗ്രാമത്തിലേക്ക് താഴ്‌ന്നുവന്നതോടെ മനുഷ്യരും മൃഗങ്ങളും പ്രാണവായു കിട്ടാതെ പിടഞ്ഞുവീണു. ആയിരക്കണക്കിന് മനുഷ്യരും മൂവായിരത്തിലധികം കന്നുകാലികളുമാണ് ദുരന്തത്തിൽ മരിച്ചത്. 1746 മനുഷ്യർക്കാണ് ജീവൻ നഷ്‌ടമായത്. മരണമടഞ്ഞവരുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിൽ ഉപദ്രവമേറ്റതിന്റെ ഒരു പാടുകളും ദുരന്തശേഷം എത്തിയ ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് ഫ്രാൻസിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഗവേഷകരെത്തി നിയോസ് തടാകത്തിന് അസാധാരണമായ ബ്രൗൺ നിറമുള്ളതായി കണ്ടെത്തി. തടാകത്തിന് ചുറ്റുമുള്ള ചെടികളും മറ്റും തടാകത്തിലെ വെള്ളം വീണ് നശിച്ചതായും അവർക്ക് മനസിലായി. ഒരു നിർജ്ജീവമായ അഗ്നിപർവതത്തിന് മുകളിലായിരുന്നു തടാകത്തിന്റെ സ്ഥാനം. ഈ തടാകത്തിനടിയിൽ ചെറിയ മണ്ണിടിച്ചിലോ, ചെറിയ തോതിൽ ഭൂചലനമോ ഉണ്ടായതായാണ് ചിലർ കരുതുന്നത്. അഗ്നിപർവതത്തിൽ ചെറിയ തോതിൽ സ്‌ഫോടനം ഉണ്ടായതാകാനും ഇടയുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു.
സാധാരണയായി വായുവിൽ കാർബൺ ഡയോക്‌സൈഡിന്റെ അളവ് ഒരു ശതമാനത്തിന്റെ പത്തിലൊന്നാണ്. എന്നാൽ സംഭവദിവസം ഇത് 10 ശതമാനത്തോളം ആയിരുന്നതായാണ് ഗവേഷകർക്ക് മനസിലായത്. ഗ്രാമവാസികളിൽ പലർക്കും ശ്വാസംമുട്ടൽ, പക്ഷാഘാതം, മുറിവ് എന്നിവ ഇതുകാരണം ഉണ്ടായി. കാർബൺ ഡയോക്‌സൈഡിനൊപ്പം അഗ്നിപർവതത്തിലെ മറ്റ് ചില വാതകങ്ങളും ചേർന്നതിനാൽ പ്രദേശത്താകെ ചീഞ്ഞ മുട്ടയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായാണ് പ്രദേശവാസികൾ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |