ഇടുക്കി: വേനൽ മഴ ചതിച്ചതോടെ കൊടുംചൂടിൽ നാല്പത് ശതമാനത്തിലേറെ ഏലക്കൃഷിയും കരിഞ്ഞുണങ്ങി. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലത്തിന് കടുത്ത വില്ലനായി മാറുകയാണ് വേനൽച്ചൂട്.
മുമ്പൊക്കെ കൊടുംവേനലിലും താപനില ഉയരാത്ത ഹൈറേഞ്ചും ഇത്തവണ ഉരുകുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2- 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. നേരിട്ട് വെയിൽ ബാധിക്കാത്ത ഏലക്കൃഷി ഏറെയുള്ള ഉടുമ്പഞ്ചോല മേഖലയിൽ മാത്രമാണ് അൽപ്പമെങ്കിലും ഉണക്ക് ബാധിക്കാത്തത്. നനച്ചും പച്ച നെറ്റുകൾ വലിച്ചു കെട്ടി തണലുണ്ടാക്കിയിട്ടും ഏലച്ചെടികൾ സംരക്ഷിക്കാനാകാതെ പാടുപെടുകയാണ് കർഷകർ. എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യേണ്ടി വരുന്നതിനാലും കടുത്ത വേനലും കാരണം തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റാൻ തുടങ്ങി. ഒരു ഏല ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. ഇതിൽ കുറവുണ്ടായാൽ ചെടികൾ വാടിത്തുടങ്ങും. വൻകിട തോട്ടങ്ങളിൽ സ്പ്രിംഗ്ലർ സ്ഥാപിച്ചാണ് നനയ്ക്കുന്നത്. ഭൂരിഭാഗം ചെറുകിട കർഷകരും പടുതാ കുളങ്ങളിൽ സംഭരിച്ച വെള്ളം ദിവസേന നനച്ചാണ് ഏലച്ചെടികൾ ഉണങ്ങാതെ കാക്കുന്നത്. എന്നാൽ ഇവയെല്ലാം നിമിഷനേരം കൊണ്ട് വറ്റുകയാണ്. നിലവിൽ മികച്ചയിനം ഏലയ്ക്കയ്ക്ക് 2500 രൂപയും അല്ലാത്തവയ്ക്ക് 1700 രൂപയും ശരാശരി ലഭിക്കുന്നുണ്ട്.
71 ശതമാനം മഴ കുറവ്
വേനൽ മഴ 71 ശതമാനമാണ് കുറവ്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 63.2% വേനൽ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 18.6 ശതമാനമാണ് കിട്ടിയത്. നാളെയും മറ്റന്നാളും ഏകദേശം എല്ലാ ജില്ലകളിലും ചെറിയ തോതിലെങ്കിലും വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
'ഇനി ഒരു പത്ത് ദിവസം കൂടി മഴ കിട്ടിയില്ലെങ്കിൽ ഏലച്ചെടികൾ മുഴുവൻ കരിഞ്ഞുണങ്ങും. കുഴൽക്കിണറടക്കമുള്ള ജലസ്രോതസുകളെല്ലാം വറ്റിവരണ്ടു. ഇനിയും മഴ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണമെന്നറിയില്ല."
-ആന്റണി മാത്യു, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |