വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായി കഴിഞ്ഞാൽ ആദ്യം സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വയനാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗണപതിവട്ടം എന്നതാണ് ആ സ്ഥലത്തിന്റെ പേരെന്നും വൈദേശികാധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന ഇപ്പോഴത്തെ പേരെന്നും സുരേന്ദ്രൻ പറഞ്ഞു.
'എൻഡിഎ സ്ഥാനാർത്ഥികളെ ഇരുമുന്നണികളും ഭയക്കുന്നു എന്നതിന് തെളിവാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിനായി എല്ലാ ഫാസിസ്റ്റ് അക്രമ രീതികളും അവർ ഉപയോഗിക്കുകയാണ്. കണ്ണൂരിൽ ബോംബ് നിർമിച്ച് ആർഎസ്‌എസുകാരെ നശിപ്പിക്കുമെന്ന് പറയുകയാണ്. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടണം.' - കെ സുരേന്ദ്രൻ പറഞ്ഞു.
'കേരളത്തിൽ ഐസിസ് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുണ്ട്. കേരള സ്റ്റോറി റിയൽ സ്റ്റോറിയാണ്. എത്രയോ മാതാപിതാക്കൾക്ക് അവരുടെ മക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. കേരള സ്റ്റോറി നടന്ന സ്റ്റോറിയാണ്. നടക്കുന്ന സ്റ്റോറിയാണ്, ഇനി നടക്കാൻ പോകുന്ന സ്റ്റോറിയാണ്. കാരണം കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഉൾപ്പെടെയുള്ളവർ ഐസിസ് റിക്രൂട്ട‌്‌മെന്റ് നടത്തുന്നവരോടൊപ്പമാണ് എന്നതാണ് സത്യം. സുൽത്താൻ ബത്തേരി എന്നല്ല ഗണപതിവട്ടം എന്നാണ് ആ സ്ഥലത്തിന്റെ യഥാർത്ഥ പേര്. പേര് മാറ്റം അനിവാര്യമാണ്. വൈദേശികാധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരിയെന്ന പേര്. എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ സ്ഥലത്തിന്റെ പേര് മാറ്റും. ' - സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |