മുംബയ്: പല തരത്തിലുള്ള സൈബർ തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി അതിന്റെ വാർത്തകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ വേറിട്ടൊരു തട്ടിപ്പാണ് മുംബയിലെ മലയാളി ദമ്പതികൾക്ക് നേരിടേണ്ടി വന്നത്. മക്കളുടെ പേരിൽ രക്ഷിതാക്കൾക്ക് വ്യാജ ഫോൺ കോളും മെസേജും അയക്കും. വോയിസ് ക്ലോണിംഗ് ഉൾപ്പെടെയുള്ള എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
പതിമൂന്ന് വർഷം മുമ്പ് മരിച്ച മകന്റെ പേര് പറഞ്ഞായിരുന്നു മുംബയിൽ താമസിക്കുന്ന ഉഷയ്‌ക്ക് ഫോൺ കോളെത്തിയത്. മകന്റെ വാഹനമിടിച്ച് നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇതിനെതിരെ കേസെടുക്കുമെന്നുമായിരുന്നു സംസാരിച്ചയാൾ പറഞ്ഞത്. ഉടൻ തന്നെ ഫോൺ കോളിന് പിന്നിലെ ചതി ഉഷയ്‌ക്ക് മനസിലായി.
'എന്റെ മോൻ മരിച്ചത് ആ പഹയന് അറിയില്ലായിരുന്നു.ട്യൂമർ വന്നാണ് മകൻ മരിച്ചത്. എന്നോട് പണം ചോദിക്കുന്നതിന് മുമ്പ് കോൾ കട്ട് ചെയ്‌തു. ഞാൻ വാഷി പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസ്‌ഫർ ചെയ്യാൻ പറഞ്ഞു. ഇതോടെ വിളിച്ചയാൾ കോൾ കട്ട് ചെയ്‌തു.' - ഉഷ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
നവി മുംബയിൽ താമസിക്കുന്ന മലയാളി സുധീഷിനും ഇത്തരത്തിലൊരു ഫോൺ കോൾ വന്നിരുന്നു. ഇയാൾ രാവിലെ കട തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും മകനെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ പണം വേണമെന്നുമായിരുന്നു ആവശ്യം. മറാത്തി കലർന്ന ഹിന്ദിയിലായിരുന്നു സംഭാഷണം. എന്നാൽ, മിനിട്ടുകൾക്ക് മുമ്പ് വീട്ടിലുണ്ടായിരുന്ന മകനെതിരെ കേസെടുത്തെന്ന തട്ടിപ്പ് സംഘത്തിന്റെ കെണി സുധീഷും മനസിലാക്കി.
തുടർന്ന് സുധീഷ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇത്തരത്തിൽ നിരവധി മലയാളികൾ പരാതിയുമായി എത്തിയെന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് മനസിലാക്കിയതെന്ന് സുധീഷ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സൈബർ തട്ടിപ്പ് സംഘങ്ങളുടെ ഫോൺ കോളെത്തിയത് നിരവധി മുംബയ് മലയാളികൾക്കാണ്.
ഇതിൽ ഭൂരിഭാഗവും കുട്ടികളുടേയും അടുപ്പമുളളവരുടേയും വിവരങ്ങൾ ശേഖരിച്ചുളള തട്ടിപ്പ് രീതിയാണ്. കേസെടുത്താലും പൊലീസ് അന്വേഷണം നടത്തുമ്പോൾ വിദേശത്ത് നിന്നുളള ഐഡികളിലാണ് ഒടുവിലെത്തുന്നത്. സൈബർ ചതികുഴികളെക്കുറിച്ചുളള ബോധവത്കരണം മാത്രമാണ് നിലവിലെ പരിഹാര മാർഗമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |