ചെങ്ങന്നൂർ:ചലച്ചിത്ര സംവിധായകൻ ഉണ്ണി ആറൻമുള (ഉണ്ണികൃഷ്ണൻ നായർ- 77 ) അന്തരിച്ചു. ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ ബുധനാഴ്ച വൈകിട്ട് കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം.
മമ്മൂട്ടിയെ ശ്രദ്ധേയനാക്കിയ 'എതിർപ്പുകൾ' (1984), സ്വർഗം (1987) എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. എതിർപ്പുകളാണ് ഉർവശിയുടെ ആദ്യ സിനിമ. പൂ നുള്ളും കാറ്റേ , മനസ് ഒരു മാന്ത്രിക കുതിരയായ് എന്നീ ചലച്ചിത്രഗാനങ്ങളും രചിച്ചു. കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം എന്നിവയിലും സാന്നിദ്ധ്യമറിയിച്ചു. 'കമ്പ്യൂട്ടർ കല്യാണം ' ആയിരുന്നു അവസാന ചിത്രം. കൊവിഡു കാലത്ത് ഈ സിനിമയുടെ പ്രിന്റുകൾ തകരാറിലായതിനാൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. ഇടയാൻമുളയിലെ സമ്പന്ന കുടുംബമായ കൈപ്പള്ളിൽ ജനിച്ച ഉണ്ണികൃഷ്ണൻ നായർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ച ശേഷം എയർഫോഴ്സിൽ ജോലി നേടി. സിനിമാമോഹം മൂലം പിന്നീട് ജോലി രാജിവച്ചു. തന്റെ സമ്പാദ്യങ്ങളെല്ലാം സിനിമയ്ക്ക് വേണ്ടി നഷ്ടപ്പെടുത്തിയ അദ്ദേഹം വാർദ്ധക്യവും രോഗവും മൂലം അവശനായതോടെ കിടങ്ങന്നൂരിലെ കരുണാലയത്തിലാണ് ഏറെനാൾ കഴിഞ്ഞത്. മമ്മൂട്ടിയാണ് സാമ്പത്തികമായി സഹായിച്ചിരുന്നത്. പിന്നീട് താമസം ലോഡ്ജിലേക്ക് മാറ്റി.അവിവാഹിതനാണ്. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടയാറന്മുളയിലെ വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |