തിരുവനന്തപുരം: കോൺഗ്രസിന് സംഘപരിവാർ മനസാണെന്നും, ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവർ മിണ്ടാത്തത് അതിനാലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇതേക്കുറിച്ച് ശബ്ദിച്ചിട്ടില്ലെന്നും വർക്കല മേവ കൺവെൻഷൻ സെന്ററിൽ ആറ്റിങ്ങൽ ലോക് സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. തുല്യപരിഗണനയും സംരക്ഷണവുമാണ് ഭരണഘടന ഉറപ്പു നൽകുന്നത്. എന്നാൽ രാജ്യത്ത് മതനിരപേക്ഷത അപകടത്തിൽപ്പെട്ടിരിക്കുന്നു. നിർഭാഗ്യവശാൽ രാജ്യഭരണം ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയിലേക്ക് എത്തി. അതോടെ ആർ.എസ്.എസ് അജണ്ട അവർ ഏറ്രെടുത്തു. അഭയാർത്ഥികളായി എത്തുന്നവരെ മതപരമായി വേർതിരിക്കാനാവില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളമാണ്. നിമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസാക്കി. ഈ ഘട്ടങ്ങളിലെല്ലാം കോൺഗ്രസും ഒപ്പം നിന്നു. പിന്നീടാണ് കെ.പി.സി.സി പ്രസിഡന്റ് നിലപാട് മാറ്റിയത്. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടാവും. എല്ലാത്തിനെക്കുറിച്ചും പ്രതികരിക്കുന്ന രാഹുൽഗാന്ധി ഇക്കാര്യത്തിൽ ഒന്നും മിണ്ടിയില്ല.
കേജിരിവാളിന്റെ അറസ്റ്രിൽ ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങൾ വരെ പ്രതിഷേധിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ തങ്ങൾക്കെതിരെങ്കിൽ അവരെ എതിർക്കുകയും അല്ലെങ്കിൽ അവർക്കൊപ്പം നിൽക്കുകയുമാണ് കോൺഗ്രസിന്റെ രീതി. കിഫ്ബിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനുമെതിരെ ഇ.ഡി നീങ്ങിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം കൂടി. അർഹതപ്പെട്ട ഒരു ലക്ഷം കോടിയിലധികം രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രം നിഷേധിച്ചത്. കോൺഗ്രസും അതിനൊപ്പം നിൽക്കുകയാണ്. എൽ.ഡി.എഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമുള്ളതെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |