തിരുവനന്തപുരം:റവന്യൂ ഭവൻ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട സർക്കാർ ഭൂമിയുടെ ചുറ്രുമതിൽ സ്വകാര്യ വ്യക്തികൾ പൊളിച്ച് വഴി വെട്ടി ഗേറ്റ് സ്ഥാപിച്ചു. മതിലിനോട് ചേർന്നുണ്ടായിരുന്ന മരങ്ങളും വെട്ടി.
ബുധനാഴ്ച രാത്രിയാണ് കൈയേറ്റം നടന്നതെന്ന് കരുതുന്നു. ഇന്നലെ വിവരമറിഞ്ഞെത്തിയ റവന്യൂ അധികൃൂതരുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. ഇന്ന് റവന്യൂവകുപ്പ് സ്ഥലം അളന്ന് തുടർ നടപടികൾ സ്വീകരിക്കും.
ഈ സ്ഥലത്തിനോട് ചേർന്നാണ് കവടിയാർ കൊട്ടാരം വക റബർ എസ്റ്റേറ്റ്. ഇടയ്ക്ക് സ്വകാര്യ സ്ഥലങ്ങളുമുണ്ട്. എസ്റ്റേറ്റിലേക്ക് വേറെ വഴിയുണ്ട്. പുറമെയാണ് പുതിയ വഴിവെട്ടിയത്. കൊട്ടാരത്തിന്റെ അറിവോടെയാണ് മതിൽ പൊളിച്ച് വഴി വെട്ടിയതെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. അറിയില്ലെന്ന് കൊട്ടാരം അധികൃതരും പറയുന്നു.
തിരുവനന്തപുരം തഹസീൽദാർ മോഹൻകുമാർ, പേരൂർക്കട വില്ലേജ് ഓഫീസർ ദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.
പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമിയായി ഏറ്റെടുത്ത 3.25 ഏക്കറിൽ നിന്നാണ് 1.30 ഏക്കർ റവന്യൂ ആസ്ഥാന മന്ദിരത്തിന് അനുവദിച്ചത്. കവടിയാർ ജംഗ്ഷന് സമീപമാണ് ഭൂമി. കൊട്ടാരം എസ്റ്റേറ്റിലേക്ക് പോകാനുള്ള വഴി നൽകിയാണ് ഏറ്റെടുത്തത്.
ജനുവരി 24 നാണ് തറക്കല്ലിട്ടത്. അടുത്തയാഴ്ച പണി തുടങ്ങാനിരിക്കയാണ്.
പബ്ളിക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്, ലാൻഡ് ബോർഡ്, ലാൻഡ് റിസംപ്ഷൻ ഓഫീസുകൾ പുതിയ മന്ദിരത്തിലേക്ക് മാറ്റും. റവന്യൂ വകുപ്പിന്റെ പുതിയ മിഷനുകളുടെ ആസ്ഥാനവും ഇവിടെ പ്രവർത്തിക്കും. ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 25 കോടിയാണ് ചെലവ്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |