കൊച്ചി: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കെ. ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചത് യു.ഡി.എഫ് ക്യാമ്പിന് കൂടുതൽ ഉണർവായി. പാർലമെന്റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന വോട്ടർമാരിൽ തൃപ്പൂണിത്തുറയിലെ വിധി കാര്യമായ സ്വാധീനമുണ്ടാക്കാനിടയില്ലെങ്കിലും കെ. ബാബുവിന് വലിയ പിടിവള്ളിയാണ്.
എ.കെ. ആന്റണിയുടേയും ഉമ്മൻചാണ്ടിയുടേയും പ്രീതിയോടെ എ ഗ്രൂപ്പിൽ കരുത്തുനേടുകയും പ്രബലമായ വകുപ്പുകളുടെ മന്ത്രിയാവുകയും ചെയ്ത അവസരത്തിലാണ് ബാർ കോഴ വിവാദം ബാബുവിനെ ഉലച്ചത്. 2016 ലെ തിരഞ്ഞെടുപ്പിൽ ബാബു മത്സരിക്കുന്നതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ ഭിന്നത ഉടലെടുത്തിരുന്നു. അവസാന നിമിഷമാണ് നറുക്കു വീണത്. തൃപ്പൂണിത്തുറയുടെ അതിഥിയായെത്തിയ സി.പി.എമ്മിന്റെ യുവതുർക്കി എം. സ്വരാജ് അന്ന് കെ.ബാബുവിനെ 4467 വോട്ടിന് മലർത്തിയടിച്ചു. ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകൾ മത്സരിച്ച ബാബുവിന്റെ ആദ്യ പരാജയം.
തുടർന്ന് അദ്ദേഹത്തിന് കണ്ടകശനിയുടെ കാലമായിരുന്നു. തുടർച്ചയായ വിജിലൻസ് അന്വേഷണങ്ങൾ. പാർട്ടിയുടെ നേതൃനിരയിൽ നിന്ന് അകറ്റിനിർത്തൽ. ബാബു സ്വയം പിൻവലിഞ്ഞ കാലഘട്ടം. എങ്കിലും 2021ൽ തുടർഭരണം ലക്ഷ്യമിട്ടിറങ്ങിയ എൽ.ഡി.എഫിനെതിരേ ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെന്ന നിലയിൽ കെ.ബാബു വീണ്ടും കളത്തിലിറങ്ങി. ശബരിമല മുഖ്യവിഷയമായ തിരഞ്ഞെടുപ്പിൽ രാജനഗരിയെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിൽ കഷ്ടിച്ചു വിജയം നേടുകയും ചെയ്തു. 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള ഈ തിരഞ്ഞെടുപ്പാണ് ഹൈക്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്.
എം. സ്വരാജിന്റെ ഹർജി തള്ളണമെന്ന ആവശ്യവുമായി ബാബു സുപ്രീംകോടതിയിൽ പോയെങ്കിലും കേസ് വാദത്തിനായി ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. സിംഗിൾബെഞ്ചിൽ നിന്ന് ഇന്നലെ ആശ്വാസവിധി നേടിയെങ്കിലും തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുകേസ് ഇതോടെ അവസാനിക്കാനിടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |