കോതമംഗലം: കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പനെ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കരകയറ്റി കാട്ടിലേക്ക് വിട്ടു. രണ്ട് കിലോമീറ്ററോളം അകലെയാണ് വനം. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് പത്തുവയസോളം പ്രായമുള്ള ആന റബർ തോട്ടത്തിലെ ആഴവും വെള്ളവും കുറഞ്ഞ ചതുരക്കിണറ്റിൽ വീണത്.
കുലാഞ്ഞി പത്രോസിന്റെ പറമ്പിലെ കിണറാണിത്. നാട്ടുകാർ തിങ്ങിക്കൂടിയതും പ്രദേശവാസികളുടെ എതിർപ്പും ജെ.സി.ബിക്ക് വഴിവെട്ടുന്നത് സമീപത്തെ തോട്ടമുടമ എതിർത്തതും രക്ഷാപ്രവർത്തനം വൈകിച്ചു.
പ്രതിഷേധവുമായി രാവിലെ മുതൽ നാട്ടുകാർ സംഘടിച്ചതോടെ കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കിണറിൽ നിന്ന് 700 മീറ്ററോളം അകലെ റോഡിൽ നിന്ന് വഴിയൊരുക്കാൻ റബർ മരങ്ങൾ വെട്ടുകയും മണ്ണിടിക്കുകയും വേണമായിരുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സ്ഥലമുടമയുമായി ചർച്ചകൾ നടത്തി നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പു നൽകിയ ശേഷമാണ് ജെ.സി.ബി. കിണറിനടുത്തേക്കെത്തിച്ചത്. അഞ്ച് മണിയോടെ കിണർ ഇടിച്ച് വഴിയൊരുക്കിയപ്പോൾ ആന സ്വയം കരയ്ക്ക് കയറി. അര കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിവാക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കിണർ ഇടിച്ച് രക്ഷപ്പെടാൻ ശ്രമം
രാവിലെ മുതൽ കിണറിന്റെ ഒരു വശം ഇടിച്ച് രക്ഷപ്പെടാൻ ആന ശ്രമിച്ചിരുന്നു. ദേഹമാസകലം മുറിവേൽക്കുകയും ചെയ്തു. വൈകുന്നേരത്തോടെ ക്ഷീണിതനുമായി. മയക്കുവെടിവച്ച് പിടികൂടി വനത്തിലേക്ക് വിടാനായിരുന്നു ആദ്യം ആലോചന. എന്നാൽ ആന കരയ്ക്ക് കയറിയതിനാൽ അത് വേണ്ടിവന്നില്ല. വന്യമൃഗശല്യം പതിവായ പ്രദേശമാണ് ഇവിടം.
മലയാറ്റൂർ ഡി.എഫ്.ഒ. ഖുറേ റാവത്ത്, എ.എസ്.പി. മോഹിത് റാവത്ത്, ആർ.ഡി.ഒ. ഷൈജു ജേക്കബ്, എം.എൽ.എമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |