കിഴക്കമ്പലം: സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വിലക്കിയതിനെത്തുടർന്ന് ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാർക്കറ്റ് താത്കാലികമായി അടച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ജില്ലാ വരണാധികാരികൂടിയായ കളക്ടറുടെ നടപടി. നേരത്തെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ട്വന്റി 20 മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം തടഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭക്ഷ്യസുരക്ഷാമാർക്കറ്റിൽ സബ്‌സിഡി നൽകുന്നതിന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ വരണാധികാരി വിലക്കേർപ്പെടുത്തിയത്.
2014ലാണ് ഭക്ഷ്യസുരക്ഷാമാർക്കറ്റ് തുടങ്ങിയത്. 2015, 2016, 2019, 2020, 2021 വർഷങ്ങളിലും പല തലത്തിലുള്ള തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും വിലക്ക് ഉണ്ടായിരുന്നില്ല. സി.പി.എം പ്രവർത്തകർ ഭക്ഷ്യസുരക്ഷാ മാർക്കറ്റിനെതിരെ നൽകിയ പരാതി മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്ത ക്രൂരതയുമാണെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ഏപ്രിൽ 2ന് ലഭിച്ച മാർഗനിർദ്ദേശം 10 ദിവസങ്ങൾക്കുശേഷം 12നാണ് ഓർഡറായി നൽകിയത്. ഒരു മാസത്തേയ്ക്ക് കോടതികൾ അവധിയാണെന്ന് മനസിലാക്കിയാണ് ബോധപൂർവം ഓർഡർ വൈകിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആരംഭിച്ച മെഡിക്കൽ സ്റ്റോർ പൂട്ടിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. അതിനിടയിലാണ് 10 വർഷമായി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ പ്രവർത്തനം നിറുത്തലാക്കുന്ന നടപടിയെന്നും സാബു എം. ജേക്കബ് പറഞ്ഞു.
മാർക്കറ്റ് അടച്ചതറിയാതെ സാധനങ്ങൾ വാങ്ങാനെത്തിയ നാട്ടുകാർ പ്രതിഷേധിച്ചു. രാവിലെ മുതൽ മാർക്കറ്റിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം കനത്തതോടെ റോഡ് ഉപരോധിക്കാൻ ശ്രമിച്ചയാളെ പൊലീസ് നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |