തിരുവനന്തപുരം: ദക്ഷിണേന്ത്യയും ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നതാണ് 2024 ലോക് സഭാ ഇലക്ഷന്റെ സവിശേഷതയെന്ന് ബി.ജെ.പി ദേശീയ നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി പറഞ്ഞു. വികസനമാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. സി.പി.എം പങ്കുവയ്ക്കുന്നത് ദാരിദ്ര്യമാണ്.ദേശീയതലത്തിൽ കോൺഗ്രസ് പങ്കുവയ്ക്കുന്നത് അഴിമതിയാണ്.
ഗതാഗതം, ഭക്ഷണം, വിദ്യാഭ്യാസം, ഇന്റർനെറ്റ്,ജോലി, ബാങ്ക് വായ്പ, വ്യവസായങ്ങൾ തുടങ്ങാനുള്ള അന്തരീക്ഷം എന്നിവയെല്ലാം മികച്ചതാക്കാൻ കഴിഞ്ഞ പത്തുവർഷവും മോദിസർക്കാരിന് കഴിഞ്ഞു.
അടുത്ത സർക്കാർ ഇതിന്റെ പതിൻമടങ്ങ് നല്ല കാര്യങ്ങൾ ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ വോട്ട് തേടുകയാണ്. പ്രധാനമന്ത്രി മോദിയുടെ പേര് പറഞ്ഞ് അഭിമാനത്തോടെയാണ് ബി.ജെ.പി.യും എൻ.ഡി.എയും വോട്ട് തേടുന്നത്. പിണറായി വിജയന്റേയോ, രാഹുൽഗാന്ധിയുടെയോ പേര് പറഞ്ഞ് ഇടതുമുന്നണിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ വോട്ട് തേടുന്നത് കാണാനാവില്ല.
കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്:
കേരളം മാറിയോ?
ബംഗാളും ത്രിപുരയും മാറിയില്ലേ? കേരളവും മാറും. മാറിയേ പറ്റു.1985ൽ യു.പിയിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം ആറ് ശതമാനമായിരുന്നു.ഇന്നത് 52 % ആണ്.ഗുജറാത്തിലും മഹാരാഷ്ട്രയിലുമെല്ലാം അങ്ങനെയായിരുന്നു. കേരളത്തിൽ ഇപ്പോൾ 15% ഉണ്ട്. ഇക്കുറി സ്ഥിതി മാറും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നുള്ള മാറ്റം?
അന്ന് കോൺഗ്രസ് അധികാരത്തിലെത്തിയേക്കുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുണ്ടായിരുന്നു.ഇക്കുറി അതില്ല.മോദിസർക്കാർ തുടരുമെന്ന ഉറപ്പോടെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരിക്കുന്ന പാർട്ടിയെ പിന്തുണയ്ക്കണോ എന്നതായിരുന്നു അന്നത്തെ ചോദ്യം.വികസനത്തിന് ഒപ്പം നിൽക്കണോ എന്നായി അത് പരിവർത്തനം ചെയ്യാം.കേരളം ഉത്തരം നൽകട്ടെ.വർഗ്ഗീയതയും മതേതരത്വവും പൗരത്വവും ഹമാസുമെല്ലാം ശ്രദ്ധതിരിക്കാനുള്ള സാങ്കൽപിക സമസ്യകളാണ്.ദാരിദ്ര്യം പങ്കുവയ്ക്കണോ, സമൃദ്ധി കൈവരിക്കണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.
ന്യൂനപക്ഷങ്ങൾ അകൽച്ചയിലല്ലേ?
2022 ഡിസംബറിലെ ക്രിസ്മസ് മുതൽ കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുവരുന്നു. ഏഴ് ലക്ഷത്തോളം വീടുകളിൽ ബി.ജെ.പി നല്ല ബന്ധമുണ്ടാക്കിയിട്ടുണ്ട്. അത് തിരഞ്ഞെടുപ്പിൽ മാറ്റമുണ്ടാക്കും.കേരളത്തിൽ ആറുവരിപ്പാത മുമ്പെങ്ങും നടപ്പാക്കാത്ത കാര്യമല്ലേ?അതുണ്ടായില്ലേ?വന്ദേഭാരത് ആരുടെയും ഭൂമി കൈയേറാതെ നടപ്പാക്കിയില്ലേ? അതിന്റെ പ്രയോജനം മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കും കിട്ടിയില്ലേ?അതെല്ലാം അവരുടെ സമീപനത്തിൽ മാറ്റംവരുത്തും.വരുത്തികൊണ്ടിരിക്കുകയാണ്.
കേരളസ്റ്റോറി പ്രദർശനം തിരിച്ചടിയായോ?
അങ്ങനെയൊന്നുമില്ല.സിനിമ കലാസൃഷ്ടിമാത്രമല്ലേ?.അതിനെ പേടിക്കുന്നത് എന്തിനാണ്?. സെൻസർ ബോർഡ് അംഗീകരിച്ച സിനിമ കാണിക്കരുതെന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നവർ വർഗ്ഗീയ ചേരിതിരിവിനാണ് ശ്രമിക്കുന്നത്.
400പ്ളസ് വിജയം ?
ഉത്തരേന്ത്യയിൽ വിജയം നിലനിർത്തും.ബംഗാളിൽ സീറ്റ് കൂടും.ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റ് ബി.ജെ.പിക്കായിരിക്കും. കർണാടകയിൽ സീറ്റുകൾ നിലനിർത്തും. തമിഴ്നാട്, ആന്ധ്ര, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ കൂടുതൽ സീറ്റ് നേടും. അങ്ങനെ നാനൂറ് കടക്കും.
കേരളത്തിൽ എത്രസീറ്റ് കിട്ടും?
അഞ്ചിലേറെ സീറ്റ്. അത് ഉറപ്പാണ്.
ഏതൊക്കെയാണ്?
ഫലം വരുമ്പോൾ അറിയാം.വിജയം സുനിശ്ചിതമാണ്. വോട്ടുകൾ രണ്ടും മൂന്നും ഇരട്ടിയായി വർദ്ധിക്കും.
അനിൽ ആന്റണിക്കെതിരെയുള്ള വിവാദം?
അത് അനാവശ്യമാണ്.പത്തനംതിട്ടയിൽ ബി.ജെ.പി. ജയിക്കുമെന്ന് ഉറപ്പായതിന്റെ സൂചനയാണത്.
വിവാദ ബ്രോക്കർ നന്ദകുമാറിനെ പരിചയമുണ്ടോ?
വിമാനത്തിൽ വെച്ച് കണ്ടിരുന്നു. സൗഹൃദമൊന്നുമില്ല.കേരളത്തിലേക്ക് വരുമ്പോൾ ഒരു മലയാളി പരിചയപ്പെടാൻ ശ്രമിച്ചാൽ പൊതുപ്രവർത്തകർ മുഖംതിരിക്കുമോ? അതെങ്ങനെയാണ് സ്വാധീനമാണെന്ന് വ്യാഖ്യാനിക്കുക?.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |