മൊബൈൽ ഫോൺ പരിശോധിക്കുന്നു
ചീമേനി: ചീമേനി ചെമ്പ്രകാനത്ത് യുവതി, മക്കളെ കൊന്ന് ആത്മഹത്യ ചെയ്‌തതിനു കാരണം കുടുംബവഴക്കാണെന്ന് പൊലീസ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയച്ചു. സൈബർ സെൽ ഫോൺ പരിശോധിച്ചു വരികയാണ്.
ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ചെമ്പ്രകാനത്ത് ഇടുക്കി അടിമാലി സ്വദേശിയും ചോയ്യങ്കോട് വൈദ്യുതി ഓഫീസ് സബ്ബ് എൻജിനീയറുമായ സി.എ. രഞ്ജിത്തിന്റെ ഭാര്യയും ഞണ്ടാടി സ്വദേശിനിയും പെരിങ്ങോം വയക്കര പഞ്ചായത്തിലെ സീനിയർ ക്ലാർക്കുമായ കെ. സജന (36), മക്കളായ ഗൗതം (9), തേജസ് (6) എന്നിവരെ ശ്വാസം മുട്ടിച്ച് കൊന്നശേഷം വീട്ടിൽ തൂങ്ങി മരിച്ചത്.
ഭർതൃമാതാവ് സജിനയുമായി വഴക്കിട്ടതിനെ തുടർന്ന് അടിമാലിയിലേക്ക് പോയിരുന്നു. സജനയും കുട്ടികളും ഞണ്ടാടിയിലെ വീട്ടിൽ ആയിരുന്നു. മരിക്കുന്നതിന്റെ രണ്ടുദിവസം മുൻപാണ് ഭർതൃവീട്ടിൽ എത്തിയത്. പ്രശ്‌നങ്ങൾ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കിയതായി സൂചനയുണ്ട്. ഭർത്താവ് രാവിലെ ജോലിക്ക് പോവുകയും ഭർതൃ പിതാവ് ശിവശങ്കരൻ പുറത്തേക്കിറങ്ങുകയും ചെയ്‌തതിന് പിന്നാലെയാണ് സജന മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന് കിടക്കയിൽ കിടത്തി പുതപ്പിച്ച ശേഷം കൈഞരമ്പ് മുറിച്ച് വീടിനു മുകൾനിലയിൽ കെട്ടിത്തൂങ്ങിയത്.
ഉയർന്ന മതിലിനകത്തുള്ള വീടായതിനാൽ പരിസരവാസികൾ സംഭവമറിഞ്ഞുരുന്നില്ല. അയൽവാസികളുമായി അധികം ബന്ധമൊന്നുമില്ലാത്ത വിധത്തിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.
2012-ലാണ് സജനയും രഞ്ജിത്തും തമ്മിൽ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. പിലിക്കോട് പഞ്ചായത്ത്, കരിവെള്ളൂർ പെരളം പഞ്ചായത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിട്ടുള്ള സജനയെക്കുറിച്ച് സഹപ്രവർത്തകർക്കും നല്ല അഭിപ്രായമാണ്. ഇവരുടെ ഭർതൃമാതാവ് റിട്ട. അദ്ധ്യാപികയും ഭർതൃപിതാവ് റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറുമാണ്. അന്വേഷണത്തിന്റെ ഭാഗമായി അടുത്തദിവസം സജനയുടെ ഭർതൃബന്ധുക്കളെ ചീമേനി പൊലീസ് ചോദ്യം ചെയ്യും. ചീമേനി ഇൻസ്‌പെക്ടർ കെ. സലീം ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |