കോഴിക്കോട്: നഗര മാലിന്യം ശേഖരിക്കാൻ കോർപ്പറേഷൻ ഹരിത കർമ്മ സേനയ്ക്ക് ഓട്ടോറിക്ഷകൾ അനുവദിച്ചെങ്കിലും ഓടിക്കാൻ പരിശീലനം നൽകാത്തതിനാൽ തുരുമ്പെടുക്കുന്നത് 30 ഇ- ഓട്ടോകൾ. അജൈവമാലിന്യം എടുക്കാൻ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതി നിൽക്കുമ്പോഴാണ് കോർപറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതിയുടെ സന്ദേശമടക്കം പതിച്ച ഓട്ടോകൾ ടാഗോർ ഹാൾ വളപ്പിൽ നശിക്കുന്നത്.
ഉദ്ഘാടനത്തിന് തൂക്കിയ റിബണുകൾ പോലും ഓട്ടോയ്ക്കുമുകളിലുണ്ടെന്നതാണ് സങ്കടകരമായ കാഴ്ച. കേന്ദ്രത്തിന്റെ നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷനിലെ 75 വാർഡുകളിലേയ്ക്കും മാലിന്യ ശേഖരണത്തിന് അനുവദിച്ചതാണ് ഓട്ടോകൾ. കഴിഞ്ഞ ജനുവരി 12ന് മന്ത്രി എം.ബി. രാജേഷാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടമായി 30 ഓട്ടോകളാണ് നൽകിയത്.
വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലെ ഇൻഡസ്ട്രി ഓൺ കാമ്പസിലാണ് ഓട്ടോകൾ നിർമിച്ചത്. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആവശ്യമായ ഡ്രൈവിംഗ് പരിശീലനം നൽകി വണ്ടികൾ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മൂന്ന് മാസമായിട്ടും ഡ്രൈവിംഗ് പരിശീലനം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
എന്നാൽ ഡ്രൈവിംഗ് പഠിക്കാൻ താത്പര്യമുള്ളവരെ കിട്ടിയിരുന്നില്ലെന്നും ലൈസൻസുള്ള ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ നടപടിയായിട്ടുണ്ടെന്നുമാണ് കോർപറേഷൻ അധികൃതർ പറയുന്നത്. എല്ലാ വാർഡുകളിലേക്കും ഒരു ഓട്ടോ വീതം 75 ഗുഡ്സ് ഓട്ടോ അനുവദിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. വണ്ടികളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്. ഇനിയും ഓട്ടോകൾ നിർത്തിയിട്ടാൽ ബാറ്ററിയും ടയറുകളും കേടാകുള്ള സാദ്ധ്യത ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |