മുണ്ടക്കയം: കണ്ണെത്തുംദൂരത്ത് വാഹനം കടന്നുപോകുന്ന റോഡുണ്ട്. പക്ഷേ അവിടേക്ക് എത്താൻ അൻപതോളം ചവിട്ടുപടികൾ താണ്ടണം. ദുരിതം നിറയുന്ന ആ നൂറ് മീറ്റർ താണ്ടാൻ 13 കുടുംബങ്ങൾ പെടാപാട് പെടുകയാണ്. രോഗബാധിതർ, കിടപ്പുരോഗികൾ, പ്രായമായവർ... അവരെല്ലാം ദുരിതത്തിന്റെ കഥപറയും. കോരുത്തോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ മടുക്കയിലാണ് നാട്ടുകാർക്ക് ബാലികേറാമലയാകുന്ന നടപ്പാത.
ഒരു രോഗിയെ വാഹനസൗകര്യമുള്ള റോഡിലെത്തിക്കാൻ നാട്ടുകാർ ചേർന്ന് ചുമക്കണം. ചില്ലറയല്ല പെടാപാട്. ഇത് കാലങ്ങളായുള്ള കാഴ്ചയാണ്. നടവഴിക്കൊപ്പം കയറ്റംകൂടിയാകുമ്പോൾ ആരുമൊന്ന് കിതച്ചുപോകും. കിപ്പുരോഗിയായ കീചാലിൽ അനിൽകുമാർ ഉൾപ്പെടെ പലരെയും നാട്ടുകാർ ചുമന്നാണ് റോഡിലെത്തിക്കുന്നത്. തിരികെ വീട്ടിലെത്താനും നാട്ടുകാർ ചുമക്കണം.
പഞ്ചായത്ത് മനസുവെയ്ക്കണം
പടികൾ പൊളിച്ചുമാറ്റി വാഹനം എത്തുന്ന രീതിയിൽ റോഡ് നിർമ്മിച്ചാൽ പ്രദേശവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകും.അതിന് കോരുത്തോട് പഞ്ചായത്ത് മുൻകൈയെടുക്കണം. ഇവിടേക്ക് റോഡ് നിർമ്മിക്കാൻ വലിയ ഫണ്ടിന്റെ ആവശ്യമില്ലെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |