തൃശൂർ : എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാൻ കാത്തുനിന്ന ബി.ജെ.പി പ്രവർത്തകരെ അടുത്തേക്ക് വിളിച്ച് തൃശൂരിലെ വിജയസാദ്ധ്യത ചോദിച്ചറിഞ്ഞു. സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവർത്തകർ പറഞ്ഞപ്പോൾ അങ്ങനെ പറയാൻ കാരണമെന്താണെന്ന മറുചോദ്യം ഉന്നയിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികളും വികസന നയവുമാണ് കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. ഏതൊക്കെ പദ്ധതികളാണ് കൂടുതൽ ജനപ്രീതിയുള്ളതെന്നും പ്രധാനമന്ത്രി ചോദിച്ചു. പ്രവർത്തകർ ചില പ്രധാന പദ്ധതികളുടെ പേര് പറഞ്ഞു. ഇതോടെ അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞ് കാറിൽ കയറി. രാവിലെ 10.50ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലെത്തിയത്. സ്വീകരിക്കാൻ കാത്തുനിന്ന 15 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്ക് ഹസ്തദാനം നൽകി.
അതേസമയം കുന്നംകുളത്ത് നടന്ന യോഗത്തിൽ സിപിഎമ്മിനും സംസ്ഥാനസർക്കാരിനുമെതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചു. കേരളത്തിലെ പാവം ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും, കരുവന്നൂരിൽ കവർന്ന പാവങ്ങളുടെ കാശ് ഏതുവിധേനെയും അവർക്ക് തിരികെ നൽകുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |